Weddingharmony

Followers

Wednesday, August 22, 2012

HISTORY OF MARRIAGE II


വിവാഹത്തിന്റെ ചരിത്രം
നാലപ്പാട്ട് നാരായണമോനോന്‍


ബവേറിയയില്‍ ചില ഭാഗത്തു കൃഷീവലന്മാര്‍ കുട്ടിയുണ്ടായിട്ടേ വിവാഹക്രിയ നടത്താറുള്ളൂ; പലപ്പോഴും ആണ്‍കുട്ടി ജനിച്ചിട്ടേ ഉണ്ടായുള്ളൂ എന്നും വരും.

വ്യഭിചാരം ഈവിധം ആദിമകാലം മുതല്‍ എല്ലാ രാജ്യത്തും ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ നിലനിന്നുവരുന്ന ഒന്നായതുകൊണ്ട്, അതിനെ ഇന്നു നശിപ്പിച്ചുകൂടെന്നു വാദിക്കുന്നത് ഒരിക്കലും ശരിയല്ല. വ്യഭിചാരത്തിന്റെ നിലനില്പ് കഷ്ടപ്പാടുകളുടെയും കൊലപാതകങ്ങളുടെയും കൊടും കൂമ്പാരത്തിനു മുകളിലാണെന്നുള്ള വാസ്തവം നാം ഒരിക്കലും വിസ്മരിക്കരുത്.

ആദ്യകാലത്തെ സ്ഥിതി എന്തുതന്നെയായാലും പരിഷ്‌കാരാഭിവൃദ്ധിയോടുകൂടി കന്യകാലാഭം അഭിമാനകരമായിത്തീരുകയും പുതിയതരം സദാചാരബോധം അന്യപുരുഷഭുക്തയായ സ്ത്രീയോടുള്ള സംസര്‍ഗം നന്നല്ലെന്നാക്കുകയും ചെയ്തുകൊണ്ടു വ്യഭിചാരം നിഷിദ്ധമാവാന്‍ തുടങ്ങി. വിവാഹകാര്യം അനുരാഗത്തിന്റെ ചൊല്പടിയിലേക്കു കടന്നു.

'പ്രജായൈ ഗൃഹമേധിനാം' എന്നുള്ളതു മഹത്തായ ഒരാദര്‍ശമാണെന്ന് എത്രതന്നെ ആര്‍തന്നെ ഉച്ചത്തില്‍ പറഞ്ഞാലും ഇന്നത്തെ ഗൃഹസ്ഥന്മാര്‍ അതിനെ പ്രവൃത്തികൊണ്ട് ആദരിച്ചുപോരുന്നില്ലെന്ന വാസ്തവം ഇവിടെ നമ്മുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു. 'അനുരാഗത്തിന്റെ വാസ്തവത്തിലുള്ള പരിപൂര്‍ത്തിയാണീ വിവാഹം' എന്ന എല്ലെന്‍കീയുടെ അഭിപ്രായത്തോടാണ് ഇന്നുള്ളവരധികവും യോജിക്കുന്നത്. പരിഷ്‌കൃതസമുദായങ്ങളിലേക്കു കടക്കുമ്പോള്‍ വിവാഹം സദാചാരപരങ്ങളായ അതാതു രാജ്യത്തെ നടപടികള്‍ കൂടിച്ചേര്‍ന്നതും, മാക്‌സ് ക്രിസ്റ്റിയന്‍ പറയുമ്പോലെ, സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള കാമവികാരസംബന്ധിയായ അടുപ്പത്തെ ഉണ്ടാക്കുകയും നിലനിര്‍ത്തുകയും ധനസംബന്ധികളും മതസംബന്ധികളുമായ അടിസ്ഥാനങ്ങളോടു സാമുദായികങ്ങളും സദാചാരപരങ്ങളുമായ ചുമതലകളെ ജീവിതത്തിലൂടെ കൂട്ടിയോജിപ്പിക്കുകയും ചെയ്യുന്നതുമായ ഒരു കരാറായിത്തീര്‍ന്നിരിക്കുന്നു. കുറേക്കൂടി ആന്തരമായി വിവരണം ചെയ്യുന്നപക്ഷം, വിവാഹമെന്നത്, അന്യോന്യം യോജിപ്പുള്ളവരാണെന്നു താന്താങ്ങള്‍ക്കുറപ്പുള്ള സ്ത്രീയും പുരുഷനും തമ്മില്‍, അനുരാഗത്തിന്റെ നാനാമുഖങ്ങളായ വ്യാപാരങ്ങള്‍ക്കെല്ലാം ഉച്ഛൃംഖലമായി പ്രവര്‍ത്തിക്കുവാന്‍ പറ്റിയ വഴി കണ്ടുപിടിക്കണമെന്ന പ്രധാനോദ്ദേശ്യത്തോടുകൂടി ചെയ്യുന്ന ഒരടുത്തുകൂടലാണെന്നു പറയാം. ഇവിടെ അനുരാഗം എന്നുവെച്ചാല്‍ എന്താണെന്ന ചോദ്യം മുന്‍പിലേക്കു വരുന്നു.

അനുരാഗം എന്താണെന്നാലോചിക്കുമ്പോള്‍ ആദ്യമായി എഡ്വര്‍ഡ് കാര്‍പ്പെന്ററുടെ ഈയൊരഭിപ്രായത്തെ ആദരപൂര്‍വം എടുത്തുകാണിക്കുവാന്‍ എനിക്കാഗ്രഹമുണ്ട്: 'ഭാഷ മനുഷ്യന്റെ സവിശേഷസ്വത്താണ്. അതാണ് മനുഷ്യനെ മറ്റു ജീവികളില്‍നിന്നു വേര്‍പ്പെടുത്തി നിര്‍ത്തുന്നത്. തിര്യക്കുകള്‍ അതിനെ ഉപയോഗിക്കുന്നില്ല - കാരണം, അതുകൊണ്ടാവശ്യമുണ്ടാകുന്ന നിലയിലേക്ക് അവ എത്തിക്കഴിഞ്ഞിട്ടില്ല. ദേവന്മാരും അതിനെ ഉപയോഗിക്കുന്നില്ല -കാരണം, അതുെകാണ്ടാവശ്യമുണ്ടാകുന്ന നിലയില്‍നിന്ന് അവര്‍ പൊന്തിപ്പോയിരിക്കുന്നു. ആത്മപരമായി അത്യധികം അടിയുറച്ചതായ ബോധത്തിന്റെ വ്യാപാരവിഷയങ്ങളിലേക്കു ചേര്‍ന്ന ഒന്നാണ് ഭാഷ -അതേ, മറ്റുള്ളവയില്‍നിെന്നല്ലാം അകന്ന് അവയോടെല്ലാം എതിരായിട്ടുള്ള ആത്മബോധമാണത്. അത്തരം ആത്മബോധത്തില്‍നിന്നാണ് സകല ഭാഷകളുടേയും ഉദ്ഭവം. അത്തരം ആത്മബോധത്തില്‍നിന്ന്-ആത്മാവിന്റെ കേന്ദ്രസ്ഥിതത്വത്തെ നിഷേധിക്കുന്ന തരമായ ആത്മബോധത്തില്‍നിന്ന്- ഉണ്ടാവാത്തതായ അനുരാഗം ഭാഷയെ ആവശ്യപ്പെടുന്നില്ല. അനുരാഗത്തിനാവശ്യമുള്ളതിനെ അതിനു പ്രവൃത്തിയുടെയും ഗാനത്തിന്റെയും ത്യാഗത്തിന്റെയും ബലാത്സംഗത്തിന്റെയും മരണത്തിന്റെയും ഭാഷയിലൂടെയും മഹത്തായ പ്രപഞ്ചസൃഷ്ടിയുടെ പണിപൂര്‍ണക്കാഴ്ചയിലൂടെയും മാത്രമേ പറഞ്ഞൊപ്പിക്കാന്‍ കഴിയൂ.' ഇത്രമേല്‍ മഹത്തരമായ അനുരാഗത്തെപ്പറ്റിയാണ് ഇവിടെ അന്വേഷണം ചെയ്യുന്നതെന്നും അതിനാല്‍ അവിടവിടെ കാണപ്പെടാവുന്ന അപൂര്‍ണതകള്‍ അപരിഹാര്യങ്ങളാണെന്നും ആദ്യമായി പറഞ്ഞുവെക്കട്ടെ.

കാമവികാരത്തിന്റെ പ്രവര്‍ത്തനവിശേഷങ്ങളെല്ലാം അനുരാഗത്തിന്റെ തണലില്‍ സ്ഥലംപിടിക്കുന്നുണ്ട്. അതത്ര ശരിയായിരിക്കില്ലല്ലോ. ശരീരസംബന്ധിയായ കാമവികാരാവേഗത്തിന്റെ പ്രവൃത്തിയായ വിഷയേച്ഛയേയും മറ്റു മനോവികാരങ്ങളോടു കൂടിച്ചേര്‍ന്നുണ്ടാവുന്ന അനുരാഗത്തേയും രണ്ടായി വേര്‍തിരിച്ചുനിര്‍ത്താതെ ഗത്യന്തരമില്ല. എന്നാല്‍ ആ രണ്ടിനേയും വെവ്വേറെ വിവരണം ചെയ്ത് രണ്ട് കള്ളറകളിലേക്കു വേര്‍തിരിച്ചിടുവാന്‍ വാക്കുകള്‍ക്ക് കുറേയധികം പ്രയാസമുണ്ട്. നമ്മള്‍ പറഞ്ഞുകേട്ടിട്ടുള്ള പല വിവരണങ്ങളും വിഷയേച്ഛയുടെയും അനുരാഗത്തിന്റെയും ചില ഭാഗങ്ങളെ മാത്രമേ ചിത്രണം ചെയ്യുന്നുള്ളൂ. ഒരു സ്ഥൂലമട്ടില്‍ പറയുമ്പോള്‍, വിഷയേച്ഛയും സൗഹര്‍ദവും കൂടിച്ചേര്‍ന്നതാണ് അനുരാഗം എന്ന് എല്ലിസ്സ് പറയുന്നു. ബുദ്ധിയിലുടെ പ്രകാശിക്കുന്ന കാമവികാരപ്രവര്‍ത്തനമാണ് അനുരാഗമെന്നത്രേ ഫോറെലിന്റെ വിവരണം. കെന്റിനെ അനുവര്‍ത്തിക്കുകയാണെങ്കില്‍, കാലാനുസാരിയായ ആവര്‍ത്തനബന്ധത്തില്‍നിന്ന് വേര്‍പ്പെടുത്തി ഭാവനാശക്തികൊണ്ട് ശാശ്വതമാക്കിത്തീര്‍ത്ത കാമവികാരപ്രവര്‍ത്തനമാണ് അനുരാഗമെന്നു പറയാം. ഫിറ്റ്‌സര്‍ എന്ന സുപ്രസിദ്ധ ചിന്തകന്‍ അനുരാഗത്തെ വൈശ്യത്തില്‍നിന്നുദ്ഭവിക്കുന്നതും അത് നിറവേറ്റപ്പെടുമെന്ന ആശയെ ഉളവാക്കുന്നേടത്തേക്കു വളര്‍ന്നുചെല്ലുന്നതുമായ ഒരാകര്‍ഷകത്വബോധവും ആത്മാര്‍പ്പണബുദ്ധിയും കൂടിക്കലര്‍ന്ന ഒന്നാണെന്ന് വിവരണം ചെയ്തിരിക്കുന്നു.

എല്ലാ വിവരണങ്ങളും അപൂര്‍ണങ്ങള്‍ മാത്രമായിട്ടേ വരൂ എന്നാണ് എല്ലിസ്സിന്റെ വാദം. അനുരാഗം പരമാഭിവൃദ്ധിയില്‍ തികച്ചും പരോപകാരശീലമായി പരിണമിക്കുന്നുണ്ടെങ്കിലും അതിന്റെ ഉദ്ഭവം സ്വാര്‍ഥതലത്തില്‍നിന്നാണെന്നും ആത്മത്യാഗം അന്തര്‍ഭാഗത്ത് ലയിച്ചുകിടപ്പുണ്ടെങ്കിലും അത് സര്‍വഥാ ഒരു സ്വാര്‍ഥലാഭംതന്നെയാണെന്നും അദ്ദേഹം സാധിക്കുന്നു. ഫ്രൂഡും മറ്റു പലരും അനുരാഗത്തിന്റെ ഉദ്ഭവം സ്വാര്‍ഥപ്രതിപത്തിയില്‍ നിന്നാണെന്നുള്ള പക്ഷക്കാരാണ്. കാമവികാരത്തിനുള്ള ഭാഗത്തെ മാറ്റിവെച്ചാല്‍, അമ്മ കുട്ടിയുടെ ആദ്യത്തെ അനുരാഗഭാജനമാണെന്നു ഫ്രൂഡ് സിദ്ധാന്തിക്കുന്നു. അനുരാഗമായി പരിണമിക്കുന്നതോടുകൂടി സ്വാര്‍ഥപ്രതിപത്തിയില്‍ മുങ്ങിയതായ കാമവികാരം മനഃപൂര്‍വം പരോപകാരശീലത്തിലേക്കു കടക്കുന്നുണ്ട്, തീര്‍ച്ചതന്നെ. കൂട്ടാളിയുടെ കാര്യത്തെപ്പറ്റി ആലോചിക്കാതിരുന്നാല്‍ മൃഗങ്ങള്‍ക്കിടയില്‍പ്പോലും സംഭോഗപ്രാര്‍ഥന ഫലിക്കുകയില്ലെന്നല്ല, സംഭോഗം നടക്കുകകൂടിയില്ല. എന്നാല്‍, അനുരാഗത്തിന്റെ വര്‍ധനയോടുകൂടി ഈ പരോപകാരശീലം തികച്ചും മുന്നിട്ടുവരികയും അതില്‍ സ്വാര്‍ഥപ്രതിപത്തി തികച്ചും ആണ്ടുപോകയും ചെയ്യുന്നു.

അനുരാഗത്തിന്റെ ഈ വളര്‍ച്ച രണ്ടു ഭാഗങ്ങളിലൂടെയാണെന്നു ചിന്തകന്മാര്‍ പറയുന്നുണ്ട്. ശരീരത്തെയാകെ കാമവികാരം കേന്ദ്രമാക്കിത്തീര്‍ക്കുകയും വേഗത്തിലും തടവില്ലാതെയും കാമനിവൃത്തി വന്നിരുന്നേടത്തോളം കാലമുള്ള കാമവികാരകേന്ദ്രത്തിനു വിസ്താരം വര്‍ധിപ്പിക്കുകയുമാണ് ഒരു ഭാഗം; മറ്റേതും, കാമവികാരത്തോടു ചേര്‍ന്നുനില്ക്കുന്ന വികാരാന്തരങ്ങളോടെല്ലാം സ്വയം കൂടിക്കലരുകയും ഇങ്ങനെ കാമവികാരം അനുരാഗമായി അഭിവൃദ്ധിപ്പെട്ടുവന്നതിനുശേഷം സന്താനത്തിന്റെ മേല്‍ മാതാപിതാക്കന്മാര്‍ക്കുള്ള വാത്സല്യവും അതിനെ ശക്തിവെപ്പിക്കുന്നു. സ്ത്രീയുടെ അനുരാഗത്തോടു മക്കള്‍ കാരണം ഉണ്ടായിത്തീര്‍ന്ന വാത്സല്യവും ക്ഷമയും പുരുഷന്റെ അനുരാഗത്തോടു പിതൃത്വഫലമായ രക്ഷാശീലവും കൂടിചേരുന്നു. അങ്ങനെ വിവാഹമൂലം അനുരാഗം സാമുദായികവ്യവസ്ഥയുടെ ഒരു ഭാഗമായി രൂപാന്തരപ്പെടുന്നു എന്നു മാത്രമല്ല, അതിന്റെ ഉത്കൃഷ്ടവ്യാപാരങ്ങള്‍ മതനിഷ്ഠയേയും കലാകുശലതയേയും ഉത്തേജിപ്പിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ സ്ത്രീകളാണ് മുന്നിട്ടുനില്ക്കുന്നത്. കാമവികാരസംബന്ധിയായ കവിതയെ ഉത്പാദിപ്പിക്കുന്നതില്‍ ലോകത്തിന്റെ നാനാഭാഗത്തും സ്ത്രീകള്‍ പ്രധാന ഭാഗഭാക്കുകളായിട്ടുണ്ടെന്നു ലെത്തൂര്‍നോ പറയുന്നുണ്ട്. അപരിഷ്‌കൃതര്‍ക്കിടയില്‍ കാമവികാരപരങ്ങളായ ഉദ്ദേശ്യങ്ങളില്‍നിന്നുണ്ടാകുന്ന ആത്മഹത്യ അധികമായി കാണപ്പെടുന്നത് സ്ത്രീകളിലാണെന്ന് എല്ലിസ്സ് ഈ ഘട്ടത്തില്‍ എടുത്തുകാണിക്കുന്നു.

ഈ നിലയില്‍, അനുരാഗത്തിന്റെ പരിപൂര്‍ത്തിയെന്ന നിലയില്‍, വിവാഹത്തെ നിരീക്ഷണം ചെയ്യുമ്പോള്‍, പുരുഷന്റെ മറ്റു സമ്പത്തുകള്‍ക്കിടയില്‍ സ്ത്രീയും ഒന്നാണ് എന്നതു മുതല്‍ ഭര്‍ത്താവു ഭാര്യയുടെ ഈശ്വരനാണെന്നുവന്നുകൂടിയതുവരെയുള്ള എല്ലാ പരിണാമഭേദങ്ങളിലൂം പ്രധാന സ്ഥാനം കൈക്കൊണ്ടുശീലിച്ചിട്ടുള്ള ചരിത്രത്തെ ഇന്ന് ഏതുവിധത്തിലാണ് ആളുകള്‍ സ്വീകരിക്കേണ്ടതെന്ന വിചാരം ഇവിടെ വാനയക്കാര്‍ക്കുണ്ടാവാം. എന്നല്ല, ചാരിത്രത്തിന്റെ മേല്‍ ദൂരത്തുനിന്നിട്ടെങ്കിലും ഒളിച്ചുനിന്നിട്ടെങ്കിലും കല്ലെറിയാത്ത സ്വതന്ത്രചിന്തകന്മാര്‍ നമ്മുടെയിടയിലും ഇല്ലെന്നായിവരുന്ന ഇക്കാലത്ത്, അതിനെപ്പറ്റി ഒു സംക്ഷിപ്തനിരൂപണം ചെയ്യുന്നത് അത്യാവശ്യമായും വന്നിരിക്കുന്നു.
മാര്‍ട്ടിന്‍ പറയുന്നു: 'ഒരു രാജ്യത്തിലെ നിയമങ്ങളും ആചാരങ്ങളും എന്തുതന്നെയായാലും അവിടുത്തെ സദാചാരത്തെ നിയന്ത്രിക്കുന്നത് സ്ത്രീകളാണ്. സ്വതന്ത്രകളായാലും അസ്വതന്ത്രകളായാലും അവരാണ് സമുദായത്തെ ആന്തരമായി ഭരിക്കുന്നത്. എന്നതുകൊണ്ടെന്നാല്‍, പുരുഷന്മാരുടെ വികാരങ്ങളെല്ലാം അവരുടെ അധീനതയില്‍ക്കിടക്കുന്നു. അവരെ എത്രകണ്ട് ബഹുമാനിച്ചുപോരുന്നുവോ അത്രകണ്ട് ഈ അധികാരബലംകൊണ്ടുള്ള ഫലം ഉത്കൃഷ്ടതരമായിത്തീരും. സ്ത്രീകള്‍ പുരുഷന്മാര്‍ക്കുള്ള ആരാധ്യവസ്തുവായാലും കൂട്ടുകാരികളായാലും വേശ്യകളായാലും, എന്തുതെന്നെയായാലും അവരുടെ സ്ഥിതി പുരുഷന്മാരുടെ സ്ഥിതിയെ തദനുസാരിയായി മാറ്റിത്തീര്‍ക്കുന്നു. നമ്മള്‍ സദാചാരത്തെ സ്ത്രീകളുടെ ചാരിത്രത്തോടു കൂട്ടിച്ചേര്‍ത്തിട്ടുള്ളതുപോലെ, പ്രകൃതി അവരുടെ അന്തസ്സിനോടു നമ്മുടെ ബുദ്ധിയേയും കൂട്ടിയിണക്കിയിരിക്കുന്നു. 'അതിനാല്‍ പ്രപഞ്ചത്തിലെ ശാശ്വതമായ നീതിനിയമം ഇതാണ്. പുരുഷന്മാര്‍ക്കു തങ്ങളേയും അധഃപതിപ്പിക്കാതെ സ്ത്രീകളെ അധഃപതിപ്പിക്കുവാന്‍ വയ്യാ. പുരുഷന്മാരേയും തനിയേ ഉയര്‍ത്തിത്തീര്‍ക്കാതെ സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടുവരാനും കഴിയില്ല.'

അപ്പോള്‍ ഈ ചാരിത്യം എന്നത് എന്താണ്? എല്ലിസ്സിന്റെ അഭിപ്രായത്തെ നമുക്കു നോക്കാം. 'കാമവികാരപ്രവര്‍ത്തനത്തിലുള്ള ആത്മസംയമമാണ് ചാരിത്യം എന്നു വിവരിക്കുന്നതാണ് ഉചിതമായിട്ടുള്ളത് -എന്നുവെച്ചാല്‍, അതുചിലപ്പോള്‍ സംഭോഗനിവൃത്തിയായിരിക്കാമെങ്കിലും സംഭോഗത്തില്‍ ആണ്ടുമുങ്ങുന്നതും ചിലപ്പോള്‍ ചാരിത്രമാണെന്നും വരും. വാസ്തവത്തില്‍ അതിന്റെ ആന്തരാര്‍ഥം മനോവികാരങ്ങളെ മനഃപൂര്‍വമായും യോജിപ്പോടുകൂടിയും ശരിപ്പെടുത്തിനിര്‍ത്തുക എന്നതാണ്.

ഞാന്‍ ഒരിക്കല്‍ പതിനാലു വയസ്സുള്ള ഒരു പെണ്‍കുട്ടി അതേ പ്രായത്തിലുള്ള തന്റെ കൂട്ടാളിയുടെ അത്യാഗ്രഹത്തെപ്പറ്റി അധിക്ഷേപിച്ചു പറയുന്നതു കേട്ടു: 'നിങ്ങള്‍ വികാരങ്ങളെ അടക്കിനിര്‍ത്താന്‍ പഠിച്ചിട്ടില്ല.' 'അതുകൊണ്ടാവശ്യമൊന്നുമില്ല,' കൂട്ടാളി അഭിപ്രായപ്പെട്ടു. 'അതുകൊണ്ടാവശ്യമില്ല.' ആദ്യത്തേവള്‍ തിരിച്ചടിച്ചു; 'അതു നല്ലതാണ്,' ആ പെണ്‍കുട്ടിക്കു മുതിര്‍ന്നുവന്നാല്‍, ചാരിത്യം മനസ്സിലാക്കുവാന്‍ പ്രയാസമുണ്ടാവില്ല.' അന്യസ്ത്രീപുരുഷസംസര്‍ഗത്തില്‍നിന്ന് നിവര്‍ത്തിക്കുന്നതാണ് ചാരിത്രം എന്ന സങ്കുചിതവിവരണം അതിന്റെ മാഹാത്മ്യത്തെ കുറച്ചുകളയുന്നു. സ്ത്രീയോ പുരുഷനോ അന്യന്റേതായി തീരാത്തപ്പോള്‍ അവരുമായി സംസര്‍ഗം ചെയ്താല്‍ ചാരിത്രഭംഗം ഉണ്ടാകുന്നില്ലെന്നു കുട്ടികളെക്കൊണ്ടുകൂടി വിജയഘോഷത്തോടെ വാദിപ്പിക്കുവാന്‍ മാത്രം അതമേല്‍ ദുര്‍ബലമാണത്. അത്തരം ബാലിശങ്ങളായ വാദപ്രതിവാദങ്ങള്‍ക്കിടം കൊടുക്കുന്നപക്ഷം ഈ ഭാഗം വല്ലാതെ വീര്‍ത്തുപോകും. അതിനാല്‍ ശാഢമായും അഗാധമായും ചിന്തിക്കുമ്പോള്‍ മതമോ വിശ്വാസമോ എന്തുതന്നെ പറഞ്ഞാലും, പഠിപ്പിച്ചാലും, ചാരിത്രം അതിനോടൊന്നും കൂട്ടുകൂടാതെ നില്ക്കുന്ന ഒരു സവിശേഷ സ്വഭാവഗുണമാണ്. വിഷയേച്ഛയെ അടക്കിനിര്‍ത്തുവാന്‍ ലോകത്തിലെങ്ങും മതം ഉപദേശിക്കുന്നുണ്ട്. ചില സവിശേഷ പരിധിക്കപ്പുറത്തേക്കു കാമവികാരത്തെ പാളിപ്പോവാന്‍ അനുദിക്കുന്നതു മതത്തിന്റെ കണ്ണില്‍ ഒരു പാപമണ്. മനുഷ്യസമുദായത്തിന്റെ സാമാന്യസ്ഥിതിയെ മുന്‍നിര്‍ത്തിത്തന്നെ നോക്കുന്നതായാലും ചാരിത്രം അന്നും ഇന്നും ഇനിയെന്നും ഒരു മഹത്തായ സ്വഭാവഗുണമത്രേ.

മതത്തെ ഇക്കാര്യത്തില്‍ തികച്ചും വിശ്വസിക്കാമോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. മതം വിഷയസുഖാനുഭവത്തെ തടയുന്നതോടുകൂടി, വിഷയലമ്പടത്വത്തെ വര്‍ധിപ്പിക്കുകയും ചെയ്തുകാണാറുണ്ട്. വിഷയവിരക്തിയുടെ ആവശ്യകതയെപ്പറ്റി പ്രസംഗിക്കുകയും വിഷയവിരക്തിയേയും ചാരിത്രനിഷ്ഠയേയും ആദര്‍ശമാക്കി പ്രതിഷ്ഠിച്ചു കാണിക്കുകയും ചെയ്യുന്നതോടുകൂടിത്തന്നെ, മനഃശക്തി കുറഞ്ഞവരെ മറ്റേ അറ്റത്തേക്കു കൂട്ടിക്കൊണ്ടുപോകയും ചെയ്യാന്‍ പല മതങ്ങളും മടിക്കുകയുണ്ടായിട്ടില്ല. വിഷയവിരക്തിയെ കലശലായി ആദരിക്കുന്നതോടുകൂടി, ആ നിയമകാഠിന്യത്തിനു പതംവരുത്താന്‍വേണ്ടി ചില സന്ദര്‍ഭങ്ങളിലെല്ലാം അതിര്‍കവിഞ്ഞ വിഷയലമ്പടത്വത്തില്‍ക്കിടന്നു കൂത്തുമറിയുവാന്‍ ആളുകള്‍ക്കു വേണ്ടിടത്തോളം ആനുകൂല്യത്തേയും മതംതന്നെ നല്കിവരുന്നുണ്ട്. ഹൈന്ദവപുരാണങ്ങളിലെ അപ്‌സരസ്ത്രീകള്‍-ദിവ്യത്വത്തോടുകൂടിയ തേവിടിശ്ശികള്‍-ഇഹലോകത്തിലെ ചാരിത്രനിഷ്ഠന്മാര്‍ക്കു സര്‍ഗലോകത്തില്‍വെച്ച് ഉച്ഛൃംഖലമായ വിഷയലമ്പടത്വം അനുഭവിക്കാന്‍വേണ്ടി തയ്യാറാക്കി നിര്‍ത്തിയ ആശാമൂര്‍ത്തികളാണ്. ക്രിസ്തുമതസംബന്ധികളായ ചില സവിശേഷ ദിവസങ്ങളില്‍ -ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്പിന്നു മുന്‍പുള്ള നാല്പതു ദിവസത്തെ നോമ്പുകാലത്തിന്റെ ആരംഭമായ ഉത്സവദിവസം, പാപസമ്മതം ചെയ്യാനുള്ള ചൊവ്വാഴ്ച, അതിനു മുന്‍പത്തെ ഞായറാഴ്ച എന്നിങ്ങനെയുള്ള പെരുന്നാളുകളില്‍ -ചിലര്‍ ലജ്ജയില്ലാതെ നഗ്നരായി പാഞ്ഞുകളിക്കുകയും ചിലര്‍ നാലുകാല്‍ കുത്തി നടക്കുകയും ചിലര്‍ മൃഗങ്ങളെപ്പോലെ പുളപ്പെടുത്തു കൂത്തുമറിയുകയും ചെയ്യാറുണ്ടെന്നു ഹോര്‍മയര്‍ പറയുന്നു.

ഇത്തരം പൊതുജനോത്സവങ്ങളിലെല്ലാം മതാചാര്യന്മാര്‍ നേതൃത്വം വഹിക്കാറുണ്ട്. അപരിഷ്‌കൃതര്‍ക്കിടയിലെ മതാചാരങ്ങളുടെ കഥ പറയേണ്ടതില്ലല്ലോ. നമ്മള്‍ സന്ന്യാസശീലമെന്നു പറയുന്നതും വിഷയലമ്പടത്വമെന്നു പറയുന്നതും രണ്ടും, ഒരേ പരിചയുടെതന്നെ അകവും പുറവുമാണെന്നുള്ള കാര്‍പ്പെന്റരുടെ സിദ്ധാന്തം ഇവിടെ സ്മരണീയമാണ്. എന്നാല്‍, മതാചാരങ്ങളുടെ മേല്‍ വലിയ പ്രതിപത്തിയില്ലാത്തവരായ സുപ്രസിദ്ധചിന്തകന്മാരും മനുഷ്യലോകത്തിനു ചാരിത്രം അത്യാവശ്യമാണെന്നു തീര്‍ത്തുപറയുമ്പോള്‍ ഒരിടറിച്ചയേയും കാണിക്കാറില്ല.

ചാരിത്രം പരിഷ്‌കൃതന്മാരുടെ കണ്ടുപിടിത്തമാണെന്നും നാം അഭിമാനിക്കേണ്ടതില്ല. പരിഷ്‌കൃതജനങ്ങളും പുരുഷന്മാരുടെ ചാരിത്രം അത്യാവശ്യമായ ഒന്നാണെന്നു കരുതിപ്പോരുന്നില്ല. നേരേമറിച്ച്, ചാരിത്രനിഷ്ഠന്മാരെപ്പറ്റിയുള്ള പല ഗ്രന്ഥകാരന്മാരുടെയും മതിപ്പ് ഏറെക്കുറെ മോശമായിട്ടാണ് കാണുന്നത്. റോബര്‍ട്ട് മിക്കെല്‍സ് ഇങ്ങനെ വിധി കല്പിക്കുന്നു: 'സാമാന്യമായി പറഞ്ഞാല്‍, ചാരിത്രത്തെ ദീക്ഷിക്കുന്ന പുരുഷന്മാരെല്ലാം വാസ്തവത്തില്‍ ഒന്നിനുംകൊള്ളാത്ത മന്തന്മാരായിരിക്കും. ഈയൊരു ബോധത്തെവെച്ചുകൊണ്ടു നമുക്ക് കാടവര്‍ഗങ്ങളിലേക്കു നോക്കുക. കാടന്മാര്‍ക്കിടയില്‍ ചെറുകുട്ടികള്‍ സ്ത്രീപുരുഷസംഭോഗം അഭിനയിക്കുന്നതും മുതിന്നവര്‍ അവരെ അതിനനുവദിക്കുന്നതും സാധാരണമാണ്. പക്ഷേ, അവരും പ്രായപൂര്‍ത്തിയോടുകൂടി ഒരുതരം ആത്മസംയമം ശീലിച്ചുതുടങ്ങും. ഈ ആത്മസംയമത്തെ നമുക്കു ചാരിത്രമെന്നു നാമകരണം ചെയ്യാം. അത്തരം ചാരിത്രം പരിഷ്‌കാരത്തിന്റെ ആദ്യഘട്ടത്തില്‍ക്കൂടി കാണപ്പെടുന്നുണ്ടെന്ന് അന്വേഷകന്മാര്‍ പറയുന്നു. കാടന്മാര്‍ സാമാന്യമായി പുരുഷന്മാരുടെ ചാരിത്രത്തെ വിലവെക്കാറില്ല. എന്നാല്‍, അവര്‍ക്കിടയില്‍ ചിലര്‍ അതിനെ തികച്ചും കൊണ്ടാടുന്നവരായിട്ടുണ്ട്. വടക്കെ അമേരിക്കയിലെ അപരിഷ്‌കൃതവര്‍ഗക്കാരെപ്പറ്റി പ്രസ്താവിക്കുന്ന ഷത്തോബ്രിയാങ്് അവര്‍ക്കിടയില്‍ ഒരു പെങ്കിടാവിനു കിട്ടാവുന്ന വലിയ ബഹുമതി അവളെപ്പറ്റി ആളുകള്‍ 'അവര്‍ ഒരു പുരുഷന്റെ ഒന്നാമത്തെ അനുരാഗപാത്രമാവാന്‍ തികച്ചും അര്‍ഹയാണെന്നു പറയുന്നതാണെ'ന്ന് എഴുതിക്കാണുന്നു.

ചാരിത്രംകൊണ്ട് പലതരം ഗുണങ്ങളും - അവയില്‍ ചിലതു കമ്പമായിരിക്കാം - ഉണ്ടാകാനുണ്ടെന്ന ബോധം പരിഷ്‌കൃതരിലും അപരിഷ്‌കൃതരിലും വ്യാപിച്ചുകിടക്കുന്നു. ക്രോളി സൂചിപ്പിച്ചിട്ടുണ്ട്: 'എന്തുതന്നെയായാലും ശരി, അപരിഷ്‌കൃതമായ സാമുദായികനിയമത്തിലെങ്കിലും, ഈ പറയപ്പെടുന്ന ഗുണങ്ങള്‍ -പൊതുജനങ്ങള്‍ അവയെപ്പറ്റി എന്തഭിപ്രായമെങ്കിലും പുറപ്പെടുവിച്ചുകൊള്ളട്ടെ -ജീവശാസ്ത്രവുമായി ശ്രദ്ധേയമായവിധം യോജിച്ചിരിക്കുന്നുണ്ട്. മനുഷ്യശരീരത്തിലെ രൂപഭേദപ്പെടുത്താവുന്ന ഞരമ്പിന്‍കൂട്ടത്തെ ആത്മസംയമത്തിലേക്കും, ബുദ്ധിപൂര്‍വമായ ജീവിതത്തിലേക്കും, വ്യക്തിപരവും സമുദായപരവുമായ ത്രാണിവിശേഷത്തിലേക്കും തിരിച്ചടുപ്പിക്കുകയാണ് ചാരിത്രത്തിന്റെ പരമപ്രയോജനം.' എന്നാല്‍, അതു വേണ്ടതിലധികം ദൂരത്തേക്കു നീട്ടിക്കൊണ്ടുപോയാല്‍ അതേ ഞരമ്പിന്‍ക്കൂട്ടംതന്നെ പൊട്ടിപ്പോകാനും വഴിയുണ്ടെന്ന് അദ്ദേഹം ഉപദേശിക്കുന്നു. അങ്ങനെയല്ലെങ്കില്‍ അതിന്റെ വളര്‍ച്ച 'പല അനുഭവങ്ങള്‍ക്കുശേഷം , മന്ദമായിട്ടെങ്കിലും സുദൃഢമായി മനുഷ്യന്റെ കാമവികാരപ്രവര്‍ത്തനം ആരംഭിച്ച പ്രകൃത്യനുസാരിയായ ചാരിത്രത്തിന്റ ശാസ്ത്രീയാഭിവൃദ്ധിയിലേക്ക് എത്തിച്ചേരുന്നതുവരെ തുടര്‍ന്നുപോയിക്കൊള്ളുകയും ചെയ്യും.'
സൗശീല്യത്തെ ഉണ്ടാക്കുകയും വിഷയലമ്പടത്വത്തെ ഉത്കൃഷ്ടതയിലേക്കും ഉച്ചസ്ഥിതിയിലേക്കും കയറ്റുകയും കുടുംബജീവിതസുഖത്തേയും സാമുദായിക ധര്‍മ്മാനുഷ്ഠാനത്തേയും പരിപൂര്‍ണമാക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നതിനു പുറമേ, ചാരിത്രം കലാവിദ്യകളില്‍ പരിശ്രമിക്കുന്നവര്‍ക്കു വളരെയധികം പ്രയോജനപ്പെടുകയുംകൂടി ചെയ്യുമെന്ന് എല്ലിസ്സ് അഭിപ്രായപ്പെട്ടു. കാമവികാരപരമായ ജീവിതത്തിന്റെ മൂലസാധനമാണ് കലാവിദ്യയുടെയും മൂലസാധനമെന്നും, ഒരു ഭാഗത്തേക്ക് അധികമായി ചാഞ്ഞുപോയാല്‍ മറ്റേ ഭാഗത്തിനു താങ്ങു കുറയുമെന്നും നീച്ചേ സിദ്ധാന്തിക്കുന്നു. വികാരപരത്വം കൂടിയ കലാവിദ്യകളില്‍ അതിബുദ്ധി വ്യാപരിച്ചിട്ടുള്ളവരെല്ലാം ഏറെക്കുറെ ചാരിത്രത്തെ പരിപാലിക്കുവാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ളവരാണെന്നും ലോകചരിത്രം നമ്മെ പഠിപ്പിക്കുന്നു. പല അതിബുദ്ധിമാന്മാര്‍ക്കും സാമാന്യമായി സദാചാരത്തില്‍ നിഷ്ഠയും ലിംഗഭേദപരമായ ജീവിതത്തില്‍ അസമര്‍ഥതയും ഉണ്ടായിരുന്നതായിക്കാണാം. കൗപ്പര്‍ മഹാകവി അത്തരക്കാരനായിരുന്നു. അത്തരം ഒരു കാരണത്തിന്മേലാണ് റസ്‌കിനു വിവാഹമോചനം ചെയ്യേണ്ടിവന്നത്. ജെ.എസ്. മില്‍ കാമവികാരപരമായ ജീവിതത്തില്‍ ഒരു കുട്ടിയായിരുന്നുവത്രേ. കാര്‍ലൈലും ഭാര്യയുംകൂടി എപ്പോഴും ശണ്ഠപിണഞ്ഞിരുന്നതിന്റെ പ്രധാനകാരണം ആ അതിബുദ്ധിമാന്റെ ധാതുപുഷ്ടിക്കുറവാണെന്ന വാദത്തെ വിലവെക്കേണ്ടിയിരിക്കുന്നു. 'പ്രായശോ മഹാസത്ത്വ സ്യ സിംഹവല്‍ സ്വല്പ ഏവ കാമഃ' എന്ന ഭാനുചന്ദ്രവചനവും ഇവിടെ നാം ഓര്‍മിക്കേണ്ടതുതന്നെ.

ചാരിത്രത്തെ വേണ്ടതിലധികം ശക്തിയില്‍ മുറുക്കിപ്പിടിച്ചുകൂടെന്ന്, അതിനെ വേണ്ടതിലധികം അകലത്തേക്കു നീട്ടിക്കൊണ്ടുപോകരുതെന്നും ക്രോളി അഭിപ്രായപ്പെട്ടിട്ടുള്ളതു നിശ്ചയമായും ശ്രദ്ധേയമാണ്. മതവും സാമുദായികാചാരവും അതിനെ ചിലപ്പോള്‍ വിസ്മരിച്ചുകളയുന്നു. ഈ അടുത്തു കഴിഞ്ഞ കാലങ്ങള്‍ നമ്മോട് ആ ഒരു തത്ത്വത്തെ വിലവെച്ചുകൊള്‍വാന്‍ ഉപദേശിച്ചുപോന്നു. ചാരിത്രം എന്നതു നിര്‍ബന്ധപൂര്‍വമായ സംഭോഗനിവൃത്തിമാത്രമായി രൂപാന്തരപ്പെടുന്നതോടുകൂടി, അതു പ്രകൃത്യനുസാരിയല്ലാതാവുന്നു. ചാരിത്രത്തെ നിലനിര്‍ത്താഞ്ഞാല്‍ സ്വര്‍ഗം നഷ്ടപ്പെടുമെന്നു പറഞ്ഞുപിടിപ്പിക്കുന്നതും, ചില കാടന്മാര്‍ക്കിടയില്‍ നടപ്പുള്ളവിധം ഭര്‍ത്താക്കന്മാര്‍ ഉപജീവനമാര്‍ഗം തേടി വെളിയിലേക്കിറങ്ങുന്നതിനു മുന്‍പായി ഭാര്യയുടെ ബൃഹത്ഭഗോഷ്ഠങ്ങളില്‍ മുന്‍കൂട്ടിയുണ്ടാക്കിവെച്ചിട്ടുള്ള ദ്വാരങ്ങളിലൂടെ താഴിട്ടുകൊളുത്തി പൂട്ടിയിടുന്ന പതിവു നടപ്പിലായിരിക്കുന്നതും, ചാരിത്രത്തെ വേണ്ടതിലധികം വിലവെച്ചു മറുകണ്ടം ചാടിയതിന്റെ രൂപവിശേഷങ്ങളാണ്. അവയെല്ലാം പ്രകൃതിവിരുദ്ധമാണെന്നുതന്നെ തീര്‍ച്ചപ്പെടുത്തണം. അതിനെ പിന്താങ്ങുന്ന മതത്തേയും ആചാരത്തേയും അതിക്രമിച്ചുകടക്കാതെ അലോചനാശീലന്മാര്‍ക്കു ഗത്യന്തരമില്ലെന്നാവുന്നു. ഇങ്ങനെയാണ് ഈയ്യിടയില്‍വെച്ചു കാമവികാരപരമായ ജീവിതത്തില്‍ അരാജകത്വം വ്യാപിക്കുകയും ചാരിത്രത്തിന്റെ എതിര്‍ഭാഗം എതാണ്ട് ആദര്‍ശമെന്ന നിലയിലേക്ക് ഒട്ടൊട്ടു കടന്നുകൂടയും ചെയ്യാന്‍ തുടങ്ങിയത്. 

എഡ്വേര്‍ഡ് കാര്‍പ്പെന്റരുടെ അതിശ്രദ്ധേയമായ ഒരഭിപ്രായത്തെ എടുത്തുചേര്‍ത്ത് ഇയൊരു ഭാഗത്തെ ഞാന്‍ അവവസാനിപ്പിക്കട്ടെ: 'മനുഷ്യസമുദായത്തിനു പഠിക്കാനുള്ള ഒടുവിലത്തേതും പ്രയാസം തികഞ്ഞതുമായ പാഠം അനുരാഗസംബന്ധിയാണ്. ഒരുവിധത്തില്‍ നോക്കുമ്പോള്‍ സര്‍വത്തിന്റേയും അടിയില്‍ക്കിടക്കുന്നതും അനുരാഗംതന്നെ. ഒരു സമയം ഇന്നത്തെ എല്ലാ പരിഷ്‌കൃതജനസമുദായങ്ങളും കുട്ടികള്‍ മാത്രമാണെന്നുള്ള നിലവിട്ട് അതിനെ പഠിച്ചുവെക്കാന്‍ നോക്കേണ്ട കാലം നിശ്ചയമായും അത്യാസന്നമായിരിക്കുന്നു.'

(രതിസാമ്രാജ്യം എന്ന പുസ്തകത്തില്‍ നിന്ന്)
source : http://www.mathrubhumi.com/books

HISTORY OF MARRIAGE


വിവാഹത്തിന്റെ ചരിത്രം
നാലപ്പാട്ട് നാരായണമോനോന്‍

ആദ്യകാലങ്ങളില്‍ മനുഷ്യര്‍ക്കിടയില്‍ വിവാഹം എന്നൊന്നില്ലായിരുന്നു. മൃഗനിര്‍വിശേഷരായിരുന്ന അവര്‍ക്കു കാമനിവൃത്തിക്കു വല്ലതും കാട്ടിക്കൂട്ടണമെന്നല്ലാതെ, അതില്‍ പങ്കുകൊണ്ടിരുന്നവരെ സ്‌നേഹിക്കണമെന്നോ, അതില്‍നിന്നുണ്ടായിത്തീരുന്ന സന്താനങ്ങളുമായി എന്തെങ്കിലും സംബന്ധമുണ്ടെന്നോ ഉള്ള വിചാരം അന്ന് അവരുടെ തലയില്‍ കടന്നിട്ടുണ്ടായിരുന്നില്ല. എന്നല്ല, സ്ത്രീപുരുഷസംഭോഗവും സന്താനോത്പാദനവും തമ്മില്‍ ഒരടുപ്പമുണ്ടെന്നുകൂടി അവര്‍ക്കറിവില്ലായിരുന്നു. ആസ്‌ത്രേലിയയിലെ കാടന്മാര്‍ക്കിടയിലും സൗത്ത് സീ ദ്വീപുകളിലെ അപരിഷ്‌കൃത നിവാസികള്‍ക്കിടയിലും സ്ത്രീപുരുഷസംഭോഗത്തില്‍നിന്നാണ് സന്താനോത്പാദനമുണ്ടാകുന്നതെന്ന സാമാന്യബോധം ഇനിയും കടന്നുകൂടിയിട്ടില്ല. അവരുടെ വിശ്വാസത്തില്‍, സന്താനങ്ങള്‍ ഉണ്ടായിത്തീരുന്നത് ഒരു മൂര്‍ത്തിയുടെ അനുഗ്രഹം കൊണ്ടാണ്; പല മതച്ചടങ്ങുകളുമായി കൂടിമറിഞ്ഞുകിടക്കുന്ന സ്ത്രീപുരുഷസംസര്‍ഗത്തിനു സന്താനോത്്പാദനവുമായി യാതൊരു വിധത്തിലും അടുപ്പമുണ്ടാവാമെന്ന് അവര്‍ ആലോചിച്ചിട്ടില്ല.

അന്നത്തെ മനുഷ്യന്‍, ഹേര്‍ബെര്‍ട്ട് സ്‌പെന്‍സര്‍ പറയുമ്പോലെ, കേവലം സ്വതന്ത്രനായിരുന്നു. അവന് ആരേയും സ്‌നേഹിക്കേണ്ടതില്ല. ആര്‍ക്കും അവന്റെമേല്‍ സ്‌നേഹമുണ്ടാകേണ്ടതുമില്ല. അന്നു കാമവികാരചോദിതനായിരിക്കുമ്പോള്‍ അവന്‍ ഏതു സ്ത്രീയെ മുന്‍പില്‍ക്കണ്ടുവോ അവളെ പിടികൂടും. അപ്പോഴത്തെ കാമനിവൃത്തി വന്നുകഴിഞ്ഞാല്‍പ്പിന്നെ അതിനെപ്പറ്റി ആലോചിച്ചു തലപുണ്ണാക്കാറില്ല. ഈയൊരു കാലത്തിന്റെ നിഴലാട്ടം കുന്തി തന്റെ ഭര്‍ത്താവിനെ സ്ത്രീസ്വഭാവത്തെപ്പറ്റി പറഞ്ഞു ധരിപ്പിക്കുന്നതില്‍ ഏറെക്കുറെ വ്യാപിച്ചുകിടപ്പുണ്ട്.

'ഇന്ധനങ്ങളില്‍ത്തൃപ്തി വരുമാറില്ലഗ്നിക്കു,
സിന്ധുവിന്നില്ല തൃപ്തി വാഹിനികളിലേതും,
അന്തകന്നില്ല സര്‍വജന്തുക്കളിലും തൃപ്തി,
ബന്ധുരാംഗികളായ നാരിമാര്‍ക്കതുപോലേ
പൂരുഷന്മാരില്‍ത്തൃപ്തി വരുമാറില്ലയല്ലോ.
അഗമ്യഗമനമെന്നുള്ളതില്ലംഗനമാര്‍-
ക്കകതാരിങ്കലൊരുനാളുമെന്നറിഞ്ഞാലും:
താതനാകിലും,നിജപുത്രനെന്നിരിക്കിലും,
ഭ്രാതാവാകിലും, മറ്റു പൗത്രാധിയെന്നാകിലും,
സ്വേദിക്കുമല്ലോ യോനി രഹസി കാണുന്നേരം
ഹേതുവേതുമേ വേണ്ടാ കേവലം സ്വാഭാവികം.'

കാലക്രമത്തില്‍ ആ നിലയൊന്നു മാറി, മനുഷ്യന്‍ സാമുദായികജീവിതത്തിലേക്കു കാലെടുത്തുവെച്ചു; മനുഷ്യന്‍ വര്‍ഗീയജീവിതമാരംഭിച്ചു. ഒാരോ വര്‍ഗവും മറ്റെല്ലാ വര്‍ഗങ്ങളും തമ്മില്‍ എപ്പോഴും കലഹിച്ചുകൊണ്ടാണിരുന്നെതെങ്കിലും ആ ഓരോ വര്‍ഗത്തിലുമുള്ള അംഗങ്ങള്‍ തമ്മില്‍ കൂട്ടുകെട്ടു തുടങ്ങി. അതോടുകൂടി ആദിമകാലത്തെ വ്യക്തിസ്വാതന്ത്ര്യം ഒന്നിടുങ്ങി. കൈയൂക്കും സംഘബലവും ഏതു വര്‍ഗത്തിനു കൂടുന്നുവോ, അതു മറ്റു വര്‍ഗങ്ങളെ ജയിച്ചു കീഴടക്കിപ്പോന്നു. അതിനാല്‍ ഓരോ വര്‍ഗത്തിനും തദംഗങ്ങള്‍ തമ്മില്‍ യോജിപ്പും അടുപ്പവും വര്‍ധിപ്പിക്കുന്നത് അത്യാവശ്യമായി. ഈയൊരു വിചാരം വിവാഹംകൊണ്ടുള്ള ബന്ധുത്വത്തെ വര്‍ധിപ്പിക്കുന്നതു നല്ലതാണെന്നു കണ്ടുപിടിച്ചു. അഗത്തീര്‍ഷിയന്മാര്‍ക്കിടയില്‍ ഒരു വര്‍ഗത്തിലെ അംഗങ്ങള്‍ത്തമ്മില്‍ സൗഹാര്‍ദം കൂട്ടുന്നതിനുവേണ്ടി, ഏതു സ്ത്രീയേയും ഏതു പുരുഷനും സ്വീകരിക്കാമെന്ന നിയമം നടപ്പാക്കിയിരുന്നു എന്നും, അതു പിന്നീട് അവരുടെ ഒഴിച്ചുകൂടാത്ത ആചാരമായി എന്നും ഹെറോഡോട്ടസ്സ് എന്ന ചരിത്രകാരന്‍ പ്രസ്താവിക്കുന്നത് ഇവിടെ സ്മരണീയമാണ്. ഇങ്ങനെ ചിലര്‍ വര്‍ഗാംഗങ്ങള്‍ തമ്മില്‍ വിവാഹംമൂലം യോജിപ്പും സ്‌നേഹവും കൂടിവരുന്നുണ്ടെന്നു കണ്ടപ്പോള്‍, അതിനെ മറ്റു വര്‍ഗാംഗങ്ങളും പകര്‍ത്തിയെടുത്തു. കുറേക്കഴിഞ്ഞപ്പോള്‍ വിവാഹം ഒരു സാമുദായികാചാരമായിത്തീര്‍ന്നു- എന്നുവെച്ചാല്‍, വിവാഹത്തിന്മേല്‍ സമുദായം തന്റെ 'സ്വന്തം കൈയൊപ്പും മുദ്രയും വെച്ചു' എന്നു പറയട്ടെ.

കാലക്രമംകൊണ്ടു വിവാഹം സാര്‍വത്രികമായിത്തീര്‍ന്നുവെങ്കിലും അതിന്റെ പരിണാമഗതി പല മാര്‍ഗവിശേഷങ്ങളിലൂടെയും ചവുട്ടിപ്പോന്നിട്ടുണ്ട്. പല രൂപഭേദങ്ങളും അതിനുണ്ടായിത്തീര്‍ന്നിട്ടുണ്ട്. ഹിന്ദുക്കളുടെ ഇടയില്‍ നടപ്പുള്ളവയായി മനു മുതലായ സ്മൃതികര്‍ത്താക്കന്മാര്‍ രേഖപ്പെടുത്തിയ അഷ്ടവിധ വിവാഹങ്ങള്‍ വിവാഹത്തിന്റെ പരിണാമഭേദങ്ങളെ സാമാന്യമായി സൂചിപ്പിക്കുന്നുണ്ടെന്നു സി.വി.വൈദ്യ എന്ന പണ്ഡിതന്‍ സിദ്ധാന്തിക്കുന്നു. അതിനാല്‍ അവയെപ്പറ്റി ഒരു സംക്ഷിപ്തവിവരണം അനാവശ്യമായിരിക്കില്ല.

ആദ്യകാലങ്ങളില്‍ ഒരു ശക്തികൂടിയ സമുദായം ശക്തി കുറഞ്ഞ സമുദായത്തെ ജയിച്ചു കീഴടക്കി അതില്‍നിന്നു കൈയിലാക്കാവുന്നേടത്തോളം ആളുകളെ കൊണ്ടുപോന്നു സ്വന്തം അടിമകളാക്കിവെക്കുക പതിവായിരുന്നു. പുരുഷന്മാരോടുകൂടി സ്ത്രീകളേയും വിജയികള്‍ പിടിച്ചുകൊണ്ടുപോരും. അങ്ങനെ അടിമകളായിക്കിട്ടിയ സ്ത്രീകളെ അവരുടെ ഉടമസ്ഥന്മാരായ സമുദായാംഗങ്ങള്‍ സ്വന്തം ഭാര്യമാരായി കൈക്കൊണ്ടു . യുദ്ധത്തില്‍ ജയിച്ചവര്‍ തോറ്റവരുടെ മറ്റു സ്വത്തുക്കളെയെന്നപോലെ, അപഹരിച്ചെടുത്ത സ്ത്രീകളേയും സ്വന്തമാക്കി എന്ന നിലമാത്രമേ അത്തരം വിവാഹത്തിനുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അന്നത്തെ ഭാര്യമാര്‍ വെറും അടിമകള്‍ മാത്രമായിരുന്നു. ഇത്തരം വിവാഹത്തിനു 'രാക്ഷസം' എന്നു പേര്‍ പറയപ്പെടുന്നു. രാക്ഷസവിവാഹം ഇവിടെ മാത്രമല്ല, ലോകത്തിലെവിടെയും നടപ്പുണ്ടായിരുന്ന ഒന്നാണ്.

ഇന്നത്തെ പല വിവാഹച്ചടങ്ങളുകളിലും രാക്ഷസവിവാഹത്തിന്റെ വ്യാപ്തി വെളിപ്പെടുന്നുണ്ട്.

ചില അപരിഷ്‌കൃതവര്‍ഗക്കാര്‍ക്കിടയില്‍ വിവാഹച്ചടങ്ങുകള്‍ നിര്‍വഹിക്കപ്പെട്ടതിനുശേഷം, വധു കാട്ടുപുറങ്ങളിലേക്കു പാഞ്ഞുപോയി ഒളിക്കുന്നു. അവളുടെ ബന്ധുക്കള്‍ അവള്‍ക്കു വേണ്ട ഭക്ഷണസാധനങ്ങള്‍ ആ ഒളിസ്ഥലത്തു കൊണ്ടുചെന്നു കൊടുക്കും. വരന്‍ അവളേയും അന്വേഷിച്ചു നടക്കുന്നു. ബള്‍ഗേറിയയില്‍ നവോഢകള്‍ ഭവനത്തില്‍ത്തന്നെ താമസിച്ചുകൊള്ളണമെന്നും പുറത്തേക്കിറങ്ങിപ്പോകരുതെന്നും വ്യവസ്ഥയുണ്ട്. ബാബര്‍ദ്വീപുകളില്‍ വരന്‍ വധുവിനെ ഇരുട്ടുമുറികള്‍ക്കുള്ളില്‍വെച്ചു തിരഞ്ഞുപിടിക്കണം. ട്രാന്‍സില്‍വേനിയയില്‍ വധു രണ്ടു തോഴിമാരോടുകൂടി ഒരു മറശ്ശീലയ്ക്കുള്ളില്‍ ഒളിച്ചിരിക്കും. വരന്‍ അവരിലാരാണ് തന്റെ വധുവെന്ന് കണ്ടുപിടിക്കണം. എസ്‌തോനിയയില്‍ വധുവിന്റെ സഹോദരന്‍ സ്ത്രീജനോചിതമായ ഉടുപ്പിട്ടു സഹോദരിയുടെ സ്ഥാനത്തു നില്ക്കും. ബ്രിട്ടനില്‍ മൂന്നു ബദല്‍ വധുക്കളെ വഴിക്കുവഴിയേ തിരഞ്ഞുമാറ്റിയിട്ടുവേണം, വരന്‍ തന്റെ വധുവിനെ കണ്ടുപിടിച്ചുകൊള്‍വാന്‍ എന്നാണ് ആചാരനിര്‍ബന്ധം. ബീഹാറിലെ വിവാഹച്ചടങ്ങുകളെ വിവരിക്കുന്ന കാളീപദമിത്രന്‍ പറയുന്നു: 'വിവാഹമണ്ഡപത്തിലേറുന്നതിനു മുന്‍പായി വധുവും വധുവിന്റെ സഹോദരഭാര്യയും ('ഭോജൈ') ഒരു വസ്ത്രംകൊണ്ടു മൂടിപ്പുതച്ച് ഒരിടത്ത് ഒരുമിച്ചിരിക്കയോ കിടക്കുകയോ ചെയ്യുന്നു. വരന്‍ ആരാണ് തന്റെ വധുവെന്ന് കണ്ടുപിടിക്കണം. ആ 'ഭോജൈ' അയാളെ ചുംബിക്കും. ചിലപ്പോള്‍ ആ 'ഭോജൈ' യുടെ സ്ഥാനത്ത് ഒരാണ്‍കുട്ടിയായിരിക്കും. ദമ്പതികളെ വിവാഹമച്ചിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോള്‍ വധൂസഹോദരന്‍ ആ ഘോഷയാത്രയെ തടുക്കുന്നതായി നടിക്കാറുണ്ട്. അയാളെ ആളുകള്‍ പിടിച്ചുനീക്കി വിവാഹമച്ചിലേക്കു പ്രവേശിക്കും. ഇതു ബലാല്‍ക്കാരമായി വിവാഹം നടത്തിയിരുന്ന കാലത്തെ സൂചിപ്പിക്കുന്നു. 'റങ്കൂണില്‍ തായെറ്റ് മിയോവിലെ ഒരു ഗ്രാമത്തില്‍ ഒരു വിവാഹാവസരത്തില്‍വെച്ചു വരന്‍ കുന്തക്കുത്തേറ്റു മരിച്ചതായി പത്രങ്ങള്‍ (1935) പ്രസ്താവിച്ചിരുന്നു. ദമ്പതിമാരുടെ ഭാവിഭാഗ്യത്തിനായി ഗ്രാമവാസികള്‍ വരന്റെ വീട്ടിനു മീതേ കല്ലെറിയണമെന്നുണ്ട്. അതിനു വരന്‍ അവര്‍ക്കു പ്രതിഫലവും കൊടുക്കണം. പതിവുപ്രകാരമുള്ള ആ സംഖ്യ കൊടുക്കാഞ്ഞിട്ടാണ് ക്രുദ്ധരായ ഗ്രാമീണര്‍ വരനെ കുത്തിക്കൊന്നത്. 

ഇത്തരം ചടങ്ങുകളോടടുപ്പമുള്ളതാണ് വധു മുഖം മൂടണമെന്നും വിവാഹം കഴിയുംമുന്‍പ് വരന്‍ വധുവിനെ കണ്ടാല്‍ ദാമ്പത്യം അമംഗളമാകുമെന്നുമുള്ള വിശ്വാസം. ഈജിപ്തില്‍ വിവാഹം കഴിയുംവരെ വരന് വധൂമുഖം കാണാന്‍ പാടില്ല. ജെരുസലത്തിലെ യഹൂദര്‍ക്കിടയില്‍ വധു വിവാഹമണ്ഡപത്തില്‍ മേല്ക്കട്ടിക്കു ചുവട്ടില്‍ കണ്ണു മടച്ചു നില്ക്കണം. പിന്നീട് വിവാഹമച്ചിലെത്തിയത്തിനുശേഷമേ അവള്‍ക്കു കണ്ണു തുറന്നുനോക്കാന്‍ പാടുള്ളൂ. മേല്ക്കട്ടി കെട്ടുന്നത് മുകളില്‍നിന്നു വരാവുന്ന ദോഷങ്ങളില്‍നിന്നു വധുവിനെ രക്ഷപ്പെടുത്താന്‍വേണ്ടിയാണ്. ഇന്ത്യയിലെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വധൂവരന്മാര്‍ കുളിക്കാതിരിക്കുകയും വൃത്തികെട്ടവയോ കീറിപ്പറഞ്ഞവയോ ആയ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്തുകൊള്ളണമെന്ന് ആചാരം നിര്‍ബന്ധിക്കുന്നുണ്ട്. അവര്‍ വേഷപ്രച്ഛന്നരാണെന്നര്‍ഥം. പരദേശബ്രാഹ്മണര്‍ക്കിടയില്‍ വിവാഹച്ചടങ്ങുകള്‍ മുഴുമിക്കാന്‍ വേണ്ടിവരുന്ന നാലു ദിവസവും വധൂവരന്മാര്‍ക്കു കുളിക്കാന്‍ പാടില്ല. നമ്പൂതിരിവധുക്കളും വിവാഹക്രിയാകാലങ്ങളില്‍ കുളിക്കാറില്ല. കാമവികാരാവേഗവും കുളിയുമായുള്ള സംബന്ധത്തെപ്പറ്റി മുന്‍പൊരിക്കല്‍ വിവരിച്ചിട്ടുള്ളതും ഇവിടെ സ്മരണീയംതന്നെ.

ഇത്തരം രാക്ഷസവിവാഹത്തിനുശേഷം നടപ്പില്‍ വന്നതാണ് 'ഗാന്ധര്‍വം.' സ്ത്രീപുരുഷന്മാര്‍ തമ്മില്‍ യോജിച്ചു സ്വമേധയാ ഏര്‍പ്പെടുന്നതിനെയാണ് ഗാന്ധര്‍വവിവാഹമെന്നു പറയുന്നത്. രാക്ഷസവിവാഹകാലത്തുണ്ടായിരുന്ന വാളിന്റെ ആധിപത്യം നിലച്ചു. ചെറുവര്‍ഗങ്ങളെല്ലാം ഒന്നിച്ചുചേര്‍ന്നു വലിയ സമുദായമായി, സമാധാനം ആവശ്യമാണെന്ന ബോധം ജനങ്ങളുടെ തലയില്‍ക്കേറി, സാമുദായികനിയമങ്ങള്‍ സ്ഥാപിതങ്ങളാവാന്‍ തുടങ്ങിയകാലത്തെ, ഗാന്ധര്‍വവിവാഹം സൂചിപ്പിക്കുന്നു. ഈ മാറ്റം ആളുകളുടെ മനോവൃത്തിയിലും വ്യാപരിച്ചു. മറ്റുള്ളവരും മനുഷ്യരാണെന്നും സ്ത്രീകളെ അടിമകളായി കരുത്തിപ്പോന്നാല്‍ പോരെന്നുമുള്ള വിചാരത്തിനു വ്യാപ്തിയും ദൃഢതയും വര്‍ധിച്ചു. സ്ത്രീകളുടെ മേല്‍ കുറേക്കൂടി ഔദാര്യബുദ്ധി തോന്നിത്തുടങ്ങിയതോടുകൂടി, അവര്‍ സ്വതന്ത്രകളും ഭര്‍ത്താക്കന്മാരെ സ്വയം തിരഞ്ഞെടുക്കാന്‍ അവകാശമുള്ളവരുമായി രൂപാന്തരപ്പെട്ടുതുടങ്ങി. അങ്ങനെ ഗാന്ധര്‍വവിവാഹം പതുക്കെ നടപ്പിലായി.
പാണിഗ്രഹണം, മാലയിടല്‍, മറ്റും മറ്റും ആ ഒരുകാലത്തെ കുറിക്കുന്ന വിവാഹച്ചടങ്ങുകളാണ്. വിവാഹത്തില്‍ പാണിഗ്രഹണത്തിനുള്ള പ്രാധാന്യം, ഇവിടെ ബ്രാഹ്മണര്‍ക്കിടയിലും മറ്റുമെന്നപോലെ,യൂറോപ്പിലും മറ്റു പലേടങ്ങളിലും വ്യാപിച്ചിട്ടുള്ളൊന്നാണ്. അബിസ്സീനിയയില്‍ ചെറുവിരലുകളെ കൂട്ടിച്ചേര്‍ക്കുകയാണ് പാണിഗ്രഹണസ്ഥാനത്ത് ചെയ്യപ്പെടുന്നത്. അവിടെ വധൂവരന്മാര്‍ കൈപ്പടങ്ങളെ വസ്ത്രത്തിന്നുള്ളില്‍ മറച്ചുവെച്ച് ആ ക്രിയ നിര്‍വഹിക്കുന്നു. പാണിഗ്രഹണത്തിന്റെ ഈ രൂപഭേദം കേരളത്തിലും നടപ്പില്ലാത്തതല്ല. എല്‍.കെ. അനന്തകൃഷ്ണയ്യര്‍ പറയുന്നു: 'ഓടന്മാര്‍ക്കിടയില്‍ ചെറുവിരലുകളെ കൂട്ടിച്ചേര്‍ക്കുകയാണ് വിവാഹച്ചടങ്ങ്. ഒരു യുവതി ഭര്‍ത്താവിന്റെ മരണശേഷം മറ്റൊരാളെ വിവാഹം ചെയ്യുന്നപക്ഷം, ആ വധൂവരന്മാര്‍ മോതിരവിരലുകളെയാണ് കൂട്ടിയിണക്കേണ്ടത്.

അങ്ങനെ ഓരോ ഭര്‍ത്താവും മരിച്ചുപോയി മറ്റൊരാളെ കല്യാണം കഴിക്കുന്ന ഓടന്‍സ്ത്രീകള്‍ ഓരോ വിവാഹസമയത്തും വഴിക്കുവഴിയെ ഓരോ വിരല്‍ മാറ്റി മാറ്റി വരന്റെ അതാതു വിരലോടു ചേര്‍ത്തുപിടിക്കുന്നു.' ഡ്യൂക്ക് ഓഫ് യോര്‍ക്ക് ദ്വീപുകളില്‍ വധൂവരന്മാര്‍ പാണിഗ്രഹണസ്ഥാനത്തു നാളികേരം വെട്ടി വെള്ളെമാഴിക്കുകയാണ് ചെയ്യാറ്. മലയദ്വീപുകളില്‍ വധൂവരന്മാര്‍ ഒാരോ പിടിയരി വാരി പരസ്​പരം വായയിലിട്ടുകൊടുക്കുന്നു. ഇത്തരം ക്രിയകളെല്ലാം ഗാന്ധര്‍വവിവാഹത്തെ സൂചിപ്പിക്കുന്നു.

ഗാന്ധര്‍വവിവാഹത്തിന് ഒരപൂര്‍ണതയുണ്ടെന്ന വിചാരം കാലക്രമത്തില്‍ പരക്കെ വ്യാപരിക്കാന്‍ തുടങ്ങി. ഗാന്ധര്‍വവിവാഹത്തിലേര്‍പ്പെടുന്ന വധുമൂലം വധുവിന്റെ ബന്ധുക്കള്‍ക്കു വിശേഷിച്ചു ഗുണമൊന്നും കൈവരുന്നില്ല. അവരെക്കൂടി അടുപ്പിക്കുന്നതു വരനും കൂറ്റുകാര്‍ക്കും ആവശ്യവുമാണ്. ഈ ഘട്ടത്തില്‍ വന്നുകൂടിയ പരിണാമവിശേഷത്തെ 'ആസുര' വിവാഹം സൂചിപ്പിക്കുന്നു. കന്യാബന്ധുക്കള്‍ക്കും കന്യകയ്ക്കും പണം കൊടുത്തു ചെയ്യപ്പെടുന്ന കന്യാസ്വീകാരമാണ് ആസുരവിവാഹം. ഇങ്ങനെ കന്യകയെ വിലകൊടുത്തു വാങ്ങുന്ന സമ്പ്രദായവും സാര്‍വജനീനമാണെന്നു പറയാം. അനന്തകൃഷ്ണയ്യരുടെ അന്വേഷണത്തില്‍ ഒരു കാക്കാലവധുവിന്റെ വില 120 മുതല്‍ 360 വരെ പണവും (34 മ്പ മുതല്‍ 102 മ്ല ക. വരെ) ഒരു കുടുമിച്ചെട്ടിക്കന്യകയുടേതു 15 പണവും (4ക, 4ണ. 6പ) ഒരു കുമ്പാരവധുവിന്റേതു 75 പണവും (21 ക. 6ണ. 10 പ) ഒരു പണ്ടാരപ്പെണ്ണിന്റേതു 17 ക. 8 ണ. യുമാണെന്നു കണ്ടിരിക്കുന്നു. തെക്കെ സേര്‍വിയയില്‍, വിശേഷിച്ചും കോസേവ് ജില്ലയില്‍, ഭാര്യമാര്‍ക്കുള്ള വില കാലവ്യവസ്ഥവെച്ചു തീര്‍ത്തുകൊടുക്കുന്ന പതിവ് ഇപ്പോള്‍ വീണ്ടും നടപ്പിലായിരിക്കുന്നു. ആദ്യത്തെ കൊല്ലത്തില്‍ 29 പവന്‍, രണ്ടാംകൊല്ലത്തില്‍ 20 പവന്‍, മൂന്നാംകൊല്ലത്തില്‍ 40 പവന്‍, നാലാംകൊല്ലത്തില്‍ 40 പവന്‍ - ഇങ്ങനെ 120 പവന്‍ തികച്ചും വരന്‍ വധുവിന്റെ വിലയായി വധൂബന്ധുക്കള്‍ക്കു കൊടുത്തുതീര്‍ക്കണം. നാലാമത്തെ ഗഡുവുസംഖ്യകൂടി കൊടുത്തുകഴിഞ്ഞാലേ വധു വരന്റെയായിത്തീരൂ. വധുവിന്റെ വില മുഴുവനും വധൂബന്ധുക്കള്‍ക്ക് കൊടുത്തുതീര്‍ത്താല്‍ അവള്‍ വരന്റെ കുടുംബാംഗമായി. വിവാഹത്തിനു മുന്‍പായി വരന്‍ മരിച്ചുപോയെങ്കില്‍, വധു അയാളുടെ സഹോദരന്മാരിലോ അമ്മാമന്മാരിലോ ആരെയെങ്കിലും അല്ലെങ്കില്‍ വരന്റെ അച്ഛനെത്തന്നെയും വിവാഹം ചെയ്തുകൊള്ളണം. ഇങ്ങനെ പല രാജ്യങ്ങളിലും പലതരം സമുദായങ്ങള്‍ക്കിടയിലും ഭാര്യന്മാര്‍ക്കുള്ള വില ഇന്നിന്നതെന്ന് അന്വേഷകന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കുറേക്കൂടി കഴിഞ്ഞപ്പോള്‍ വിവാഹാചാരചരിത്രത്തില്‍ മറ്റൊരു പ്രധാന ഘട്ടം ആസന്നമായി; അതിന്റെമേലും മതം കൈവെച്ചതോടുകൂടി, അതും ഒരു മതച്ചടങ്ങായി പരിണമിച്ചു. വിവാഹത്തിന്റെ മാഹാത്മ്യം വര്‍ധിച്ചു. മതത്തിന്റെ ആധിപത്യത്തിനു കനവും ശക്തിയും കൂടിവന്നപ്പോള്‍, ഭര്‍ത്താവിനും ഭാര്യയ്ക്കും ചില ധര്‍മപരങ്ങളായ മുറകളും ചുമതലകളുമുണ്ടെന്നുള്ള നിയമം സ്ഥാപിതമായി; വിവാഹത്തില്‍ ഇന്നിന്ന ചടങ്ങുകള്‍ നിറവേറ്റുന്നത് അത്യാവശ്യമാണെന്നു വിധിക്കപ്പെട്ടു: സ്വയംവരകാലങ്ങളില്‍, ഗാന്ധര്‍വവിവാഹപ്രചാരകാലങ്ങളില്‍, സ്ത്രീകള്‍ക്കുണ്ടായിരുന്ന സ്വാതന്ത്ര്യം പിന്നെയും മതത്തിന്റെ കൈപ്പെരുമാറ്റത്തില്‍ അലംകോലപ്പെടുകയും വിശിഷ്ടനാമങ്ങളും ധരിച്ചു കാഴ്ചയില്‍ ദിവ്യങ്ങളായ അടിമത്തത്തിന്റെ നാനാതരരൂപഭേദങ്ങളിലേക്ക് അതു വീണ്ടും ചുരുങ്ങിക്കൂടുകയും ചെയ്തു. സ്ത്രീകള്‍ ഗൃഹണികളെന്ന മറ്റൊരുതരം മഹത്തരമായ അടിമസ്സംഘത്തിലെ അംഗങ്ങളായിത്തീര്‍ന്നു. അതോടുകൂടി പുരുഷനു കാമവികാരപരങ്ങളായ കാര്യങ്ങളില്‍ പലതും കടന്നുപ്രവര്‍ത്തിക്കാമെന്നും സ്ത്രീകള്‍ക്ക് ചാരിത്രാദികളായ കുറുംകള്ളറകള്‍ക്കുള്ളില്‍ക്കിടന്ന് പരുങ്ങുവാന്‍ മാത്രമേ അധികാരമുള്ളൂ എന്നും വന്നുകൂടി. അങ്ങനെ ഭര്‍ത്താവ് ഭാര്യയുടെ ഈശ്വരനായി -മതം സര്‍വാധിപത്യത്തെ ഏറ്റെടുത്തു, പുരുഷനെ സര്‍വസ്വതന്ത്രനും സ്ത്രീയെ അടിമതന്നെയുമാക്കി രൂപാന്തരപ്പെടുത്തി.

ഒടുവില്‍ മതത്തിന്റെ ശക്തിയെ രാജ്യനിയമം കുറച്ചുവിട്ടുവെങ്കിലും, അതുകൊണ്ടു പുരുഷന്റെയും സ്ത്രീയുടെയും വാസ്തവസ്ഥിതിക്കു വലിയ വ്യത്യാസമൊന്നും വന്നില്ല. മതാധിപത്യകാലത്തെക്കുറിക്കുന്നവയാണ് 'ബ്രഹ്മം' 'ദൈവം', 'ആര്‍ഷം', 'പ്രാജാപത്യം' എന്നീ നാലുതരം വിവാഹങ്ങള്‍. അവയും ലിംഗഭേദസംബന്ധികളായ കാര്യങ്ങളില്‍ തികഞ്ഞ അരാജകത്വത്തെ കാണിക്കുന്ന 'പൈശാച'വിവാഹവും, വഴിക്കുവഴിയെ ഉണ്ടായ മറ്റു പരിണാമഭേദങ്ങളുടെ ചിഹ്‌നങ്ങളായ രാക്ഷസം, ഗാന്ധര്‍വം, ആസുരം എന്നീ വിവാഹഹഭേദങ്ങളും കൂടിയതാണ് സ്മൃതികാരന്മാരുടെ അഷ്ടവിധവിവാഹം.

ബ്രാഹ്‌മോ ദൈവസ്തഥാ ചാര്‍ഷഃ പ്രാജാപത്യസ്തഥാസുരഃ
ഗാന്ധര്‍വോ രാക്ഷസശ്ചൈവ പൈശാചശ്ചാഷ്ടമഃ സ്മൃതഃ'
മതത്തിന്റെ പിടിയില്‍പ്പെട്ട ഗാന്ധര്‍വവിവാഹമാണ് പ്രാജാപത്യം. മനു അതിനെ വിവരിക്കുന്നു:
സഹോഭൌ ചരതാം ധര്‍മമിതി വാചാനുഭാഷ്യ ച
കന്യാപ്രദാനമഭ്യര്‍ച്ച്യ പ്രാജാപത്യോ വിധിഃ സ്മൃതഃ
ആര്‍ഷവിവാഹത്തില്‍ ആസുരംപോലെത്തന്നെ ഒന്നോ രണ്ടോ ഗോമിഥുനത്തെ വരനില്‍നിന്നു വാങ്ങി കന്യകയെ ദാനം ചെയ്കയാണു ചടങ്ങ്. അതിന് ആസുരത്തേക്കാള്‍ മാഹാത്മ്യമുണ്ടായതിന്റെ കാരണം 'ധര്‍മതഃ' എന്ന വാക്കില്‍ക്കിടക്കുന്നു. യാഗാദിസിദ്ധിക്കുവേണ്ടിയാണ് ആ വില വാങ്ങിക്കുന്നതെന്നര്‍ഥം. ആസുരത്തിലാവുമ്പോള്‍ അതു വരശുല്ക്കമായി, താഴ്ന്നു. യാഗാദികര്‍മം ചെയ്യുന്ന ഋത്വിക്കിനു സര്‍വാഭരണഭൂഷിതയായ കന്യകയെ ദാനം ചെയ്യുന്നതു ദൈവവിവാഹം.

രാക്ഷസത്തില്‍ ഒളിഞ്ഞുകിടക്കുന്ന വാള്‍ ഇവിടെ മന്ത്രപൂതമായ ദര്‍ഭപ്പുല്ലായി വേഷംമാറുന്നു. ബ്രാഹ്മവിവാഹം വിവരിക്കപ്പെടുന്നതിങ്ങനെയാണ്:
ആച്ഛാദ്യ ചാര്‍ച്ചയിത്വാ ച ശ്രുതിശീലവതേ സ്വയം
ആഹൂയ ദാനം കന്യായാ ബ്രാഹ്മോ ധര്‍മ്മഃ പ്രകീര്‍ത്തിതഃ

ഇന്നത്തെ വിവാഹത്തില്‍ മതം, ജാതി, വിശ്വാസം, സാമുദായസ്ഥിതി എന്നിവയുടെയെല്ലാം ആധിപത്യംകൊണ്ടുണ്ടാകാവുന്ന മാറ്റങ്ങളെല്ലാം സംഭവിച്ചിട്ടുണ്ട്. ചിലര്‍ക്കിടയില്‍ വധുവും പണവുംകൂടി വരനില്‍ സമര്‍പ്പിക്കപ്പെടുന്നുണ്ടെങ്കില്‍ മറ്റുചിലര്‍ക്കിടയില്‍ വധുവിനെ വരന്‍ പണം കൊടുത്തു വാങ്ങുകതന്നെ വേണം. ചിലര്‍ക്കിടയില്‍ വിവാഹം വധൂവരന്മാര്‍ സ്വയം തീര്‍ച്ചപ്പെടുത്തുകയാണ് പതിവെങ്കില്‍ മറ്റുചിലര്‍ക്കിടയില്‍ വിവാഹക്കാര്യം തീര്‍ച്ചപ്പെടുത്തുക മാത്രമല്ല, വിവാഹം കഴിക്കുകതന്നെയും മറ്റുള്ളവരാണ്. മദാം ഗ്ലേവിയര്‍ പറയുന്നു: 'ചിലപ്പോള്‍ ചില വലിയ കുടുംബങ്ങളില്‍ പെണ്‍കിടാങ്ങളെ മുക്ത്യാറുകള്‍ മുഖാന്തരം മുന്‍കൂട്ടി വിവാഹം കഴിച്ചുവെക്കാറുണ്ട്. ഭര്‍ത്താക്കന്മാരെപ്പറ്റി യാതൊരു വിവരവുമില്ലാതെ വാര്‍ധക്യത്തിലേക്ക് കടന്നിട്ടുള്ള ചില ഭാര്യമാരെ പലേടത്തും കാണാം.' ബലൂചിസ്ഥാനിലുള്ള സ്‌ക്രിസ്സ് വര്‍ഗക്കാര്‍ക്കിടയില്‍ (ഇവര്‍ മുഹമ്മദീയരാണ്) വിവാഹം നടത്തുന്ന മൊല്ല ഒരാട്ടിന്‍തോലിലേക്ക് 'നിക്ക' ചൊല്ലി വധുവിന്റെ മുന്‍പില്‍വെച്ച് ആ ആട്ടിന്‍തോല്‍ ഊതിവീര്‍പ്പിച്ചു വരനുള്ളേടത്തേക്ക് അയച്ചുകൊടുക്കുന്നു. അയാള്‍ അതഴിച്ചനോക്കിയാല്‍ മതി, വിവാഹകര്‍മം മുഴുവനും അനുഷ്ഠിക്കപ്പെട്ടുകഴിഞ്ഞു. ഇല്ലസ്‌ട്രേറ്റഡ് ഇന്ത്യ എന്ന പത്രത്തില്‍ (1935) ഒരു ലേഖകന്‍ എഴുതിക്കാണുകയുണ്ടായി: 'മധുരയിലെ മറവര്‍ക്കിടയില്‍ ഒരസാധാരണമായ വിവാഹസമ്പ്രദായമുണ്ട്. വിവാഹം ചെയ്യാന്‍ തീര്‍ച്ചപ്പെടുത്തിയ പുരുഷന്‍ വിവാഹത്തിനു മുന്‍പായി മൃതിയടഞ്ഞുപോയാല്‍ അയാള്‍തന്നെയാണ് വിവാഹം കഴിക്കുന്നതെന്ന മട്ടില്‍, ആ ശവത്തെ പിടിച്ചു പൊന്തിച്ചു വധുവിന്റെ അടുത്തു മുന്‍പിലിരുത്തി വിവാഹകര്‍മം പരിപൂര്‍ണമായി നിര്‍വഹിക്കപ്പെടുന്നു. വിവാഹം കഴിഞ്ഞ ഉടനെ താലി പൊട്ടിച്ചുകളയും. പിന്നെ ആര്‍ക്കെങ്കിലും അവളെ ഭാര്യയായി സ്വീകരിക്കാം.'

ഹിന്ദുക്കളുടെ ഇന്നത്തെ വിവാഹം സാമാന്യമായി നോക്കുമ്പോള്‍, മതാധിപത്യത്തിന്റെ കൈപ്പിടിയില്‍ അടങ്ങിക്കിടക്കുന്ന ബ്രഹ്മം, ദൈവം, ആര്‍ഷം, പ്രാജാപത്യം എന്നീ നാലുതരത്തിലൊന്നില്‍ പെട്ടതായിരിക്കും. അങ്ങനെ ദാമ്പത്യത്തില്‍ അനുരാഗത്തിനു യാതൊരു സ്ഥാനവുമില്ലെന്നാകയും, സ്ത്രീ പുരുഷന്റെ ഒരു സുഖോപഭോഗസാമഗ്രി മാത്രമായിത്തീരുകയും സ്ത്രീകളുടെ മേല്‍ സര്‍വാധികാരവും പുരുഷന്മാര്‍ക്കുണ്ടെന്നാവുകയും ചെയ്തു. എന്നാല്‍, പണ്ടത്തെ ആര്യന്മാര്‍ ജീവിതനിര്‍വഹണത്തിനുവേണ്ട ത്രാണി ശരീരത്തിനും ബുദ്ധിക്കും ധാരാളമായുള്ള സന്താനങ്ങളെ ഉത്പാദിപ്പിക്കാന്‍ പറ്റിയ ഒരു മാര്‍ഗമായിട്ടാണ് വിവാഹത്തെ കരുതിപ്പോന്നത്. അവരുണ്ടാക്കിയിട്ടുള്ള വിവാഹച്ചടങ്ങുകളിലും അനുഷ്‌ഠേയങ്ങളെന്ന് വിധിച്ചിട്ടുള്ള ഭാര്യാഭര്‍ത്തൃധര്‍മങ്ങളിലും വധൂവരന്മാര്‍ക്ക് ജപിക്കാനുള്ള മന്ത്രങ്ങളിലും പ്രവര്‍ത്തിക്കാനുള്ള തന്ത്രങ്ങളിലുമെല്ലാം നെടുനീളെ ഭാവിപൗരന്മാര്‍ ആരോഗ്യവും ബുദ്ധിശക്തിയും തികഞ്ഞവരായിരിക്കണമെന്നുള്ള അവരുടെ അതിശ്രദ്ധ പ്രതിഫലിച്ചിട്ടുണ്ട്. അന്നത്തെ ആളുകള്‍ക്ക് മതത്തിന്റെ മേല്‍ പ്രതിപത്തി കൂടിയിരുന്നതുകൊണ്ട് ആ ആദിമനിയമകര്‍ത്താക്കന്മാര്‍ സാമുദായികവ്യവസ്ഥകള്‍ക്ക് ഉറപ്പുകൂട്ടാന്‍വേണ്ടി അവയെ മതത്തോടു കൂട്ടിക്കെട്ടിയതായിരിക്കണമെന്നും നാം ആലോചിക്കേണ്ടതാണ്. കാലക്രമംകൊണ്ട് ആ മഹാത്മാക്കളുടെ ഉദ്ദേശ്യത്തെ ആളുകള്‍ വിസ്മരിച്ചുകളയുകയും പലതരം കാടും പടലും വന്നുകൂടി അതിനെ നോക്കിയാല്‍ കാണാതാക്കുകയും ചെയ്തു. 

എങ്കിലും ഇന്നത്തെ സൂക്ഷ്മചിന്തകന്മാര്‍ പണ്ടത്തെ ആര്യന്മാരാല്‍ സ്ഥാപിതങ്ങളായ ധര്‍മങ്ങളെല്ലാം ഭാവിതലമുറകളെ നന്നാക്കിത്തീര്‍ക്കാനുള്ള വഴികളാണെന്നു കണ്ടുപിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഹാവലക്ക് എല്ലിസ്സ്, എല്ലെന്‍കി എന്നു തുടങ്ങിയവരും വിവാഹംകൊണ്ടു സാധിക്കേണ്ടത് ഉത്തമസന്താനലാഭമാണെന്നു സിദ്ധാന്തിച്ചു. ഹേര്‍ബര്‍ട്ട് സ്‌പെന്‍സറാകട്ടെ, സന്താനങ്ങളുണ്ടാകുന്നതിനു മുന്‍പായി ദാമ്പത്യത്തിലേര്‍പ്പെടാന്‍ പോകുന്ന കാമിനീകാമുകന്മാര്‍ തങ്ങള്‍ കുറെക്കാലംകൊണ്ടു സശ്രദ്ധം നന്നാക്കിത്തീര്‍ക്കുകയും അധികം കുട്ടികളെ ഉണ്ടാക്കാതെ ഉള്ളവരെ വാത്സല്യത്തോടും നിഷ്‌കര്‍ഷയോടുംകൂടി വളര്‍ത്തിക്കൊണ്ടുപോരാന്‍ വേണ്ടതെല്ലാം ചെയ്ത് ഗാര്‍ഹസ്ഥ്യം സുഭഗമാക്കുകയും വാര്‍ധക്യത്തില്‍ സംഭോഗത്തില്‍നിന്ന് നിവര്‍ത്തിക്കുകയുമാണ് ചെയ്യേണ്ടതെന്നുപദേശിക്കുന്നു. ഇങ്ങനെ നോക്കുമ്പോള്‍ പണ്ടത്തെ ഹൈന്ദവസ്മൃതികാരന്മാരും ഇന്നത്തെ പാശ്ചാത്യചിന്തകന്മാരും ഏറെക്കുറെ യോജിച്ചുപോകുന്നുണ്ടെന്ന് കാണാം. എന്നല്ല 'മൂര്‍ധാനം പത്യുരാരോഹ' എന്ന യജുര്‍വേദമന്ത്രത്തിന്റെ കര്‍ത്താവ് ഏതു സമുദായപരിഷ്‌കാരിയേയും മുന്നിട്ടുതന്നെ നില്ക്കുന്നുണ്ടെന്ന വാസ്തവവും നാം ഓര്‍മവെക്കേണ്ടിയിരിക്കുന്നു. ഏതായാലും കാലഗതിയോടു യോജിച്ചു തള്ളിക്കയറുന്ന സ്വതന്ത്രേ്യച്ഛയെ ഹൃദയപൂര്‍വം അഭിനന്ദിക്കുന്നതോടുകൂടി, ആ ശക്തിമത്തായ പ്രവാഹപരമ്പരയെ വിവേകപൂര്‍വം നിയന്ത്രിക്കുന്നതും പ്രയോജനകരമാണെന്നു നമ്മള്‍ അവധാനത്തോടെ ആലോചിക്കാതിരുന്നുകൂടാ, തീര്‍ച്ചതന്നെ.

II
ഒരു നൂറ്റാണ്ടിനു മുന്‍പുവരെ വിവാഹവിഷയം നിയമകര്‍ത്താക്കന്മാരുടെയും മതാചാര്യന്മാരുടെയും ചുറ്റുപാടും ഓടിനടക്കുകയല്ലാതെ, അതിനെ വകഞ്ഞുനോക്കാന്‍ ത്രാണിയുണ്ടെന്നു കരുതപ്പെടാവുന്ന വൈദ്യന്മാരുടെ മുന്‍പില്‍ച്ചെന്നു മുഖം കാണിക്കുവാന്‍ മുതിരുകയുണ്ടായിട്ടില്ല. വല്ലപ്പോഴും തട്ടിത്തിരിഞ്ഞ് അത് വൈദ്യവിദഗ്ധന്മാരുടെ ദൃഷ്ടിപഥത്തില്‍ എത്തിചേര്‍ന്നുവെങ്കിലോ, അവര്‍ അതിനെ നോക്കി, പുരുഷന്മാരെസ്സംബന്ധിച്ചേടത്തോളം, വിവാഹപരിധിക്കപ്പുറത്തു നില്ക്കുമ്പോള്‍, ബ്രഹ്മചര്യം സദാചാരപരമാണെന്നും, ഗൂഢമായി എന്തുതന്നെ ചെയ്താലും പരസ്യമായി അന്യസ്ത്രീസംസര്‍ഗം ചെയ്യുന്നത് ദുരാചാരമാണെന്നും കല്പിക്കുകയും, സ്ത്രീകള്‍ക്കാണെങ്കില്‍ കാമവികാരംകൊണ്ടുള്ള വ്യാപാരങ്ങളൊന്നും ചെയ്യേണ്ടതില്ലാത്തതുകൊണ്ട് അവരെ സംബന്ധിച്ചിടത്തോളം അപണ്ഡിതഭൂഷണമായ മൗനം കൈക്കൊള്ളുകയുംമാത്രം ചെയ്തുപോന്നു. പിന്നീട് അധികകാലം മുന്‍പല്ലാതെ, വൈദ്യന്മാര്‍ക്കു വിവാഹത്തെക്കുറിച്ചാലോചിച്ചു ലോകസംഗ്രഹാര്‍ഥം ചില സദുപദേശങ്ങള്‍ ചെയ്തുവെക്കുകയെങ്കിലും കുടാതെ ഗത്യന്തരമില്ലെന്ന നിലവന്നു. അപ്പോള്‍ അവര്‍ ബ്രഹ്മചര്യാനുഷ്ഠാനം ദോഷകരമല്ലെന്നും മറ്റുമുള്ള ചില പൊള്ളവാക്കുകളടങ്ങിയ നിരര്‍ഥകപ്രസ്താവങ്ങള്‍ അന്തസ്സോടുകൂടി ഉച്ചരിക്കുകയും പുത്രസമ്പാദനത്തിനു മാത്രമായി ആയുഷ്‌കാലത്തിനുള്ളില്‍ രണ്ടോ മൂന്നോ തവണ മാത്രമേ സംഭോഗം ചെയ്യേണ്ടതുള്ളൂ എന്ന വാദക്കാരുടെ അമിതാഹ്ലാദത്തിന് എടുത്തുദ്ധരിക്കാന്‍ പറ്റുന്ന ചില സിദ്ധാന്തങ്ങളെ രേഖപ്പെടുത്തുകയും ചെയ്തുവെച്ചു.

'ശരീരത്തിലെ മാംസപേശികളെയും സ്‌നേഹപിണ്ഡങ്ങളെയും സംബന്ധിച്ചേടത്തോളം ബ്രഹ്മചര്യം ആരോഗ്യത്തിനു ഹാനിയുണ്ടാക്കുന്നില്ലെന്നുള്ളതു നിര്‍വിവാദമാണ്. ലിംഗഭേദസംബന്ധികളായ മാംസപേശികളെയും സ്‌നേഹപിണ്ഡങ്ങളെയും കുറിച്ചാലോചിക്കുമ്പോഴും ബ്രഹ്മചര്യം ദോഷകരമല്ല.' വാക്കുകളെക്കൊണ്ടുള്ള ഇത്തരം ചെപ്പടിവദ്യ വൈദ്യവൃത്തിയുടെ അന്തസ്സിനു പോരാത്തതാണെന്നുവെച്ച്, അതെല്ലാം കാമവികാരവ്യാപാരങ്ങളെപ്പറ്റി യാതൊരു വിവരവുമില്ലാത്ത മുറിവൈദ്യന്മാര്‍ക്കും പൊതുജനങ്ങളുടെ കഥയില്ലായ്മയ്ക്കുമായി വിട്ടുകൊടുത്തു മിണ്ടാതിരിക്കുകയാണ് അടുത്തകാലംവരെ വൈദ്യന്മാര്‍ ചെയ്തുവന്നത്. വൈദ്യവിദഗ്ധന്മാര്‍ ജീവനുള്ള സ്ത്രീപുരുഷന്മാര്‍ക്കുണ്ടാകുന്ന വിവിധ രോഗങ്ങളെപ്പറ്റിയല്ലാതെ കേവലതത്ത്വങ്ങളെക്കുറിച്ചാലോചിച്ച് എന്തിനു തല പുണ്ണാക്കുന്നു? ഇപ്പോള്‍, കാമവികാരപരമായ സദാചാരനിഷ്ഠയുടെ മുറുക്കത്തിനു കുറേശ്ശയായി അയവുവന്നു തുടങ്ങിയപ്പോള്‍ വൈദ്യന്മാര്‍ക്കും വിവാഹകാര്യത്തെപ്പറ്റി നില്ക്കുന്ന വിഷമതകളെക്കുറിച്ച് നാനാമുഖപരീക്ഷണങ്ങള്‍ നടത്തിനോക്കുന്നതിനു ധൈര്യവും ഉത്സാഹവും കൂടിവന്നു.

മധ്യകാലങ്ങളില്‍ യൂറോപ്പില്‍ പലേടത്തും സ്ത്രീപുരുഷസംഭോഗം അത്യാവശ്യമായ ഒന്നായിരുന്നു. ഉത്സവാവസരങ്ങളില്‍ തേവിടിശ്ശികള്‍ അങ്ങുമിങ്ങും ചുറ്റിനടന്ന്, ഒരു പ്രപഞ്ചം മുഴുവനും നോക്കിക്കൊണ്ടു നില്‌ക്കെ, തങ്ങളുടെ വ്യാപാരം നടത്തിപ്പോന്നിരുന്നതായി റോബര്‍ട്ട് മിക്കെല്‍സ് പറയുന്നു. ജയിലിലാക്കപ്പെട്ട കടക്കാര്‍ക്കു വിധിയുടമസ്ഥര്‍ ആഴ്ചയില്‍ രണ്ടു തവണ വീതം വേശ്യാസംസര്‍ഗം ചെയ്യാന്‍ വേണ്ട പണം കൊടുത്തുകൊള്ളണമെന്നു നിയമമുണ്ടായിരുന്നു. അന്നത്തെ ആളുകളുടെ വിശ്വസം ഉള്ളില്‍ കെട്ടിനില്ക്കുന്ന ശുക്ലം വിഷമാണെന്നും അതിനെ അപ്പേപ്പാള്‍ പുറത്തേക്കു വിടാഞ്ഞാല്‍ അത് രക്തത്തെ ദുഷിപ്പിച്ചുകളയുമെന്നുമായിരുന്നു. അതുകാരണം പന്ത്രണ്ടു വയസ്സായ കുട്ടികളെക്കൂടി മാതാപിതാക്കന്മാര്‍ വേശ്യാഗൃഹങ്ങളിലേക്കു പറഞ്ഞയയ്ക്കാറുണ്ട്. നിക്കോബാര്‍ ദ്വീപുകളില്‍ ഒരു പുരുഷന്‍ തനിക്കിഷ്ടപ്പെട്ട ഒരു യുവതിയെ കണ്ടുമുട്ടിയാല്‍ അവളോട് അപ്പോള്‍, അവിടെവെച്ചുതന്നെ, സംഭോഗം ചെയ്യാന്‍ ആവശ്യപ്പെട്ടേക്കും, അവള്‍ അതിനു കൂട്ടാക്കാതിരുന്നാല്‍, സാമാന്യമര്യാദയെ അതിലംഘിച്ചുകണ്ട ദേഷ്യംകൊണ്ടു കലികയറിയ അയാള്‍ തന്റെ മുണ്ടംവടിയെടുത്ത് അവളെ അടിച്ചുകൊല്ലുകതന്നെ ചെയ്യും. അവിടുത്തെ പൊതുജനാഭിപ്രായം അതിനെ കൊണ്ടാടുകയേ പതിവുള്ളൂ. ഇതും സംഭോഗം ചെയ്യാഞ്ഞാല്‍ ദോഷമുണ്ടെന്ന പൊതുജനബോധത്തെത്തന്നെ തെളിയിക്കുന്നു. ഇന്നും ചിലര്‍ ബ്രഹ്മചര്യംകൊണ്ടു പലതരം ഞരമ്പുരോഗങ്ങളും ചിത്തഭ്രമവുമുണ്ടാവുമെന്നു വാദിക്കുന്നുണ്ട്. നേരേമറിച്ചു സംഭോഗഭാവംകൊണ്ടു യാതൊരു ദോഷവുമിെല്ലന്നു സിദ്ധാന്തിക്കുന്നവരും ധാരാളമാണ്.

ജീവിതത്തില്‍ കാമവികാരത്തിനുള്ള സ്ഥാനം മഹത്തരമാണെന്നു തീര്‍ത്തുപറയുന്ന ഫ്രുഡ്തന്നെ ഒരിടത്ത് എഴുതിക്കാണുന്നു: 'ബ്രഹ്മചര്യംകൊണ്ട് ഞരമ്പുരോഗമുണ്ടാവുമെന്ന് പറഞ്ഞുകേള്‍ക്കാറുള്ളതു കടന്നുവിശ്വസിക്കാന്‍ ആലോചിച്ചിട്ടുവേണം; എളുപ്പത്തില്‍ കൈവരുത്താവുന്ന മൈഥുനകര്‍മംകൊണ്ട് ആശ്വാസപ്പെടുത്താവുന്ന മാനസികരോഗം വളരെച്ചുരുക്കമേ ഉള്ളൂ.' ബ്രഹ്മചര്യം ഒരു പ്രധാന മതച്ചടങ്ങായി അനുഷ്ഠിച്ചുപോരുന്ന കത്തോലിക്ക മതാചാര്യന്മാര്‍ക്കിടയില്‍ ആരോഗ്യത്തിനു സാമാന്യമായി യാതൊരു ഹാനിയും ഉണ്ടായിക്കണ്ടിട്ടില്ലെന്നു ലോവന്‍ഫീല്‍ഡ് അഭിപ്രായപ്പെടുന്നു.

എല്ലിസ്സ് പറയുന്നതിതാണ്: 'ജീവിതത്തിന്റ പ്രധാനധര്‍മം വിട്ടുകൊടുക്കലിനേയും അടക്കിനിര്‍ത്തലിനേയും സമത്തൂക്കത്തില്‍ കൊണ്ടുനടക്കുകയാണ്. വിട്ടുകൊടുക്കല്‍കൊണ്ടുള്ളേടത്തോളം ഗുണം അടക്കിനിര്‍ത്തല്‍കൊണ്ടുമുണ്ട്.

നമ്മള്‍ എപ്പോഴും ചില വികാരങ്ങളെ സ്വച്ഛന്ദം വിട്ടുകൊടുക്കുകയും അടക്കിനിര്‍ത്തുകയും രണ്ടും ചെയ്തുവരുന്നുണ്ട്. അടക്കിനിര്‍ത്തല്‍ ഒരിക്കലും ദോഷകരമല്ല. അതു വിട്ടുകൊടുക്കലിനെ സഹായിക്കുന്നു.ഈയൊരു വാസ്തവം, പരിഷ്‌കാരാഭിവൃദ്ധിയിലെന്നപോലെ അപരിഷ്‌കൃതാവസ്ഥയിലും വെളിപ്പെടുന്നുണ്ട്. ഇതിനു മൃഗങ്ങള്‍ക്കിടയിലും വ്യാപ്തിക്കുറവില്ല. അത്രമേല്‍ സര്‍വവ്യാപകമായ ഒന്ന് ഒരിക്കലും ദോഷകരമായിരിക്കാന്‍ വയ്യാ. എന്നാല്‍, ബ്രഹ്മചര്യംകൊണ്ടു ജീവിതത്തിനോ ബുദ്ധിശക്തിക്കോ മഹത്തരമായ ദോഷമൊന്നും വരാനില്ലെങ്കിലും, ആരോഗ്യവും ചുറുചുറുക്കുമുള്ളവര്‍ക്ക് അതൊരിക്കലും യോജിച്ചതല്ല.' ലിംഗഭേദസംബന്ധികളായ അറിവുകളുണ്ടാക്കാന്‍ ശ്രമിച്ചിട്ടുള്ള ആരുംതന്നെ സംഭോഗം ചെയ്യായ്കകൊണ്ടു യാതൊരു ദോഷവും വരാനില്ലെന്നു തീര്‍ത്തുപറഞ്ഞു കണ്ടിട്ടില്ലെന്നും എന്നാല്‍ ആ ദോഷങ്ങള്‍ ഒരിക്കലും അത്രയധികം സഗൗരവങ്ങളല്ലെന്നും നെക്ക് പ്രസ്താവിക്കുന്നു. കാമവികാരനിവൃത്തി വരുത്താതെതന്നെ കഴിച്ചാല്‍ ശരീരാരോഗ്യത്തിന് ചില്ലറക്കേടുകളും മനസ്സിനു സ്വസ്ഥതക്കുറവും മറ്റും ഒട്ടൊട്ടുണ്ടാകാറുണ്ട്. സദാചാരനിഷ്ഠനായി ഗ്രന്ഥപഠനത്തില്‍ തികച്ചും ശ്രദ്ധപതിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ഥിക്കു മസ്സുഖമില്ലായ്മയും ഉന്മേഷക്കുറവും സാമാന്യമായുണ്ടാകും. പലതരം പ്രവൃത്തികളിലേര്‍പ്പെട്ടിട്ടുള്ള പല ചെറുപ്പക്കാരികള്‍ക്കും ഇതേ ദോഷങ്ങള്‍ സംഭവിക്കാറുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ പുരുഷനെക്കാളധികം സ്ത്രീയാണ് കഷ്ടപ്പെടുന്നത്. അതിനു കാരണം സ്ത്രീകളുടെ കാമവികാരക്കൂടുതലല്ല, വിവാഹപരിധിക്കു പുറത്തുനിന്നും പുരുഷനു കാമനിവൃത്തി വരുത്താന്‍ സൗകര്യം കിട്ടുമെന്നുള്ളതും സ്വപ്‌നസംഭോഗം പുരുഷനെപ്പോലെത്തന്നെ സ്ത്രീയെ ആശ്വാസപ്പെടുത്തുന്നില്ല എന്നുള്ളതുമാണ്. സംഭോഗം െൈകവരാത്തതുകൊണ്ട് ബുദ്ധിമുട്ടുന്ന പല സ്ത്രീകളും സ്വാനുഭവങ്ങളെ അന്വേഷകന്മാര്‍ക്ക് അറിയിച്ചുകൊടുത്തിട്ടുള്ളതിനെ അവര്‍ ഖേപ്പെടുത്തിയിട്ടുണ്ട്. 

ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിനു സ്ത്രീപുരുഷസംഭോഗം ആവശ്യമാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ എന്നു ഡോക്ടര്‍ കാതറീന്‍ ഡേവിസ്സ് പലരോടും എഴുതിച്ചോദിച്ചു മറുപടി വരുത്തുകയുണ്ടായി. ആകെ മറുപടി കൊടുത്തവരില്‍ 38.7 ശതമാം ഉവ്വെന്നു പറഞ്ഞവരാണ്. 61.2 ശതമാനം ഇല്ലെന്നു പറകയും ചെയ്തു. എന്നാല്‍, സ്ത്രീപുരുഷ സംഭോഗം ആവശ്യമില്ലെന്നു പറഞ്ഞവരുടെ കൂട്ടത്തില്‍ 59.5 ശതമാനം സ്വയംഭോഗശീലക്കാരായിരുന്നു എന്ന വാസ്തവം ഇവിടെ ശ്രദ്ധേയമാണ്. ആവശ്യമാണെന്നു പറഞ്ഞവരിലും 76.0 ശതമാനം സ്വയംഭോഗശീലക്കാരായിരുന്നു. ഉവ്വെന്നു പറഞ്ഞവരില്‍ അധികംപേരും സ്ത്രീപുരുഷസംഭോഗം അനുഭവിച്ചിട്ടുള്ളവരായിരുന്നു എന്നു പറയേണ്ടതില്ലല്ലോ.

ഇവിടെ ഒരു കാര്യം വിശേഷിച്ചും സ്മരിക്കേണ്ടതുണ്ട്. സംഭോഗമനുഭവിക്കാതെ ബ്രഹ്മചര്യനിഷ്ഠയോടുകൂടി കഴിച്ചുകൂട്ടുന്നവര്‍ - സന്ന്യാസിമാരുടെയും മതാചാര്യന്മാരുടെയും നില നമുക്ക് നോക്കാതെ വിടുക- വളരെ വളരെ ചുരുങ്ങുമെന്ന് അന്വേഷകന്മാര്‍ തീര്‍ത്തുപറയുന്നു. ശരീരത്തെപ്പറ്റി വേണ്ടിടത്തോളം അറിവു സമ്പാദിച്ചിരിക്കേണ്ട വൈദ്യന്മാര്‍ക്കിടയിലും യാതൊരു വിധത്തിലും കാമനിവൃത്തി വരുത്തിയിട്ടില്ലാത്തവര്‍ വളരെ ചുരുങ്ങും. മിറോവ്‌സ്‌കി 86 വൈദ്യന്മാര്‍ക്കിടയില്‍ നടത്തിയ പരീക്ഷണത്തില്‍ അവരില്‍ വിവാഹത്തിനു മുന്‍പ്് സംഭോഗസുഖമനുഭവിക്കാതെ ഒരാളെ മാത്രമേ കണ്ടിട്ടുള്ളൂ. സ്ത്രീപുരുഷസംഭോഗമനുഭവിച്ചിട്ടില്ലാത്തവര്‍ പ്രായേണ സ്വയംഭോഗം ചെയ്തിട്ടുണ്ടാവും. റോള്‍ഡെരുടെ അഭിപ്രായപ്രകാരം, കാമനിവൃത്തിവരുത്താത്ത ഒരാള്‍ നൂറുപേര്‍ക്കിടയിലുണ്ടാവുക എന്നത് അസംഭാവ്യമാണ്. ചില രാജ്യങ്ങളില്‍ വ്യഭിചാരത്തിനാണ് അതിവ്യാപ്തിയെങ്കില്‍ മറ്റു ചില രാജ്യങ്ങളില്‍ സയംഭോഗത്തിനാണ്. ഒരു കൂട്ടര്‍ സ്വയംഭോഗത്തോട് പരമവിരോധമുള്ളവരാണെങ്കില്‍, വ്യഭിചാരത്തിന്റെമേല്‍ കുറെയധികം ഭയമുള്ളവരാണ്; മറ്റേക്കൂട്ടര്‍ വ്യഭിചാരം അപായകരവും സദാചാരവിരുദ്ധവുമാണെന്ന് ഉദ്‌ഘോഷിക്കുന്നുണ്ടെങ്കില്‍ സ്വയംഭോഗകാര്യത്തില്‍ പരമദയാലുക്കളുമാണ്. ഫോറെല്‍ വ്യഭിചാരത്തേയും സ്വയംഭോഗത്തേയും ഒരു പടിയില്‍ത്തന്നെ നിര്‍ത്തുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വ്യഭിചാരം 'ഒരുതരം സ്വയംഭോഗമാത്ര'മാണ്. ഭ്രാന്ത്, ശുണ്ഠി, അസ്വസ്ഥത, തലവേദന, ഞരമ്പുരോഗം മുതലായ രോഗങ്ങളല്ലാം സ്ത്രീപുരുഷസംഭോഗത്തിന്റെ അഭാവത്തില്‍നിന്ന് ഉണ്ടായിത്തീരാമെന്ന് തീര്‍ത്തുപറയുമ്പോള്‍ ഈ മുന്‍പറഞ്ഞ കാര്യം ശ്രദ്ധിക്കാതെ വിടുന്നത് അവിവേകമായിരിക്കും. ലോവെല്‍ ഫീല്‍ഡിന്റെ കണ്ടുപിടുത്തംകൊണ്ട് ഇരുപത്തിനാലു വയസ്സിനു മുന്‍പായി പുരുഷന്മാര്‍ക്കു കാമനിവൃത്തി വരുത്തായ്കയില്‍നിന്നും യാതൊരു ദോഷവും ഉണ്ടാവാനില്ലെന്നു വരുന്നു; എന്നാല്‍ മുപ്പതു വയസ്സുവരെ സംഭോഗം ചെയ്യാതിരുന്നിട്ടു പിന്നീടു വിവാഹം ചെയ്യുന്നവരുടെ ഭാവിയെപ്പറ്റി ഹേര്‍ഷ്ഫീല്‍ഡിനു വലിയ നല്ല അഭിപ്രായമില്ല. ആകപ്പാടെ ഫ്രൂഡ്, ലോവെല്‍ ഫീല്‍ഡ്, എല്ലിസ്സ് തുടങ്ങിയവരുടെ നിഷ്‌കൃഷ്ടാഭിപ്രായങ്ങള്‍ നോക്കുമ്പോള്‍ കാമനിവൃത്തി വരുത്താത്തതുകൊണ്ടു പ്രകൃത്യാ ശരീരാരോഗ്യം കുറഞ്ഞവര്‍ക്കു മാത്രമേ ഞരമ്പുരോഗമുണ്ടാവുകയുള്ളൂ.
ഗുരുതരങ്ങളായ ഭക്ഷണങ്ങളെ ഉപേക്ഷിക്കുക, ക്ഷോഭകരമായ ജീവിതത്തില്‍ ഏര്‍പ്പെടാതിരിക്കുക, പച്ചവെള്ളത്തില്‍ കുളിക്കുക, ആഡംബരങ്ങളെ കൈക്കൊള്ളാതിരിക്കുക, ശരീരത്തിനും മനസ്സിനും കലശലായ ക്ഷോഭം തട്ടിക്കുന്ന യാതൊന്നിലും പെടാതെ കഴിക്കുക, ദുസ്സ്വഭാവികളുമായി കൂടിച്ചേരാതിരിക്കുക, എപ്പോഴും പ്രവൃത്തിയെടുക്കുക, തുറന്ന സ്ഥലങ്ങളില്‍വെച്ച് വേണ്ടവിധം വ്യായാമം ചെയ്യുക എന്നിങ്ങനെ ആരോഗ്യവര്‍ധകങ്ങളായ ചികിത്സകളാണ് സംഭോഗം ചെയ്യായ്കകൊണ്ടുള്ള ദോഷങ്ങളില്‍നിന്നു നിവൃത്തികിട്ടുവാന്‍ പറ്റിയവയായി വൈദ്യവിദഗ്ധന്മാര്‍ ഉപദേശിക്കാറുള്ളത്.

എന്നാല്‍, കാമവികാരം കലശായി ഇളകിത്തീര്‍ന്നാല്‍പ്പിന്നെ ഈവക ചികിത്സകളൊന്നും അത്രയധികം ഫലിക്കുകയില്ല. ഇവയെല്ലാം പ്രയോജനകരങ്ങളും കാമവികാരാവേഗത്തെ അടിക്കിനിര്‍ത്തുവാന്‍ പ്രായേണ ഉപയുക്തങ്ങളുമാണെകിലും, അവയ്ക്കു ചെയ്യാന്‍ കഴിവുള്ളതിലധികം ഫലത്തെ അവയില്‍നിന്നാശിക്കുന്നത് കഥയില്ലായ്മയാണ്. ആരോഗ്യകരമായ വ്യായാമം സ്ത്രീയിലും പുരുഷനിലും കാമവികാരാവേഗത്തെ കെടുത്തുന്നതിനു പകരം പൂര്‍വാധികം ഉദ്ദീപിക്കയാണ് ചെയ്യുക. വ്യായാമം വേണ്ടതിലേറിപ്പോയി ശരീരം ക്ഷീണിച്ചുവെങ്കില്‍ മാത്രമേ ഉദ്ദേശിക്കപ്പെട്ട ഫലം അതുകൊണ്ടുണ്ടാവുകയുള്ളൂ. അതുപോലെത്തന്നെ ബുദ്ധിയെക്കൊണ്ടു വ്യാപരിപ്പിക്കുന്നതും കാമവികാരോദ്ദീപകംതന്നെ. ആരോഗ്യത്തെ വര്‍ധിപ്പിക്കുന്നതിനുള്ള പ്രവൃത്തികളെന്തും കാമവികാരത്തിന് ശക്തികൂട്ടാതിരിക്കാന്‍ വയ്യ. ഒന്നു മറ്റേതിനു നിശ്ചയമായും സഹായമായിട്ടേ നില്ക്കൂ.

കാമവികാരത്തെ ആത്മീയലോകത്തില്‍ പ്രവര്‍ത്തിപ്പിക്കാമെന്നാണ് മറ്റൊന്ന് പറയാനുള്ളത്. യന്ത്രങ്ങള്‍ക്കുള്ളിലെ ചൂടില്‍നിന്ന് ഒരു ഭാഗം മാത്രമേ നമുക്കാവശ്യമുള്ള കാര്യത്തിനു പറ്റിയതായി രൂപാന്തരപ്പെടുന്നുള്ളൂ എന്നതുപോലെ, കാമവകാരത്തിന്റെ ഒരു ഭാഗം മാത്രമേ ആത്മീയവ്യാപാരങ്ങള്‍ക്ക് ഉപയുക്തമായിത്തീരുന്നുള്ളൂ. കാമവികാരത്തള്ളിച്ചയെ കുറയ്ക്കുന്നതിനു മരുന്നുപയോഗിക്കുന്നത് അത്ര ശരിയായിരിക്കയില്ല. ബ്രൊമൈഡ് (ആൃീാശറല) വര്‍ഗത്തില്‍പ്പെട്ട മരുന്നാണ് ഇക്കാര്യത്തില്‍ സാധാരണമായുപയോഗിക്കപ്പെട്ടുന്നത്. എന്നാല്‍, അത് ആരോഗ്യവും പ്രസരിപ്പുമുള്ളവരില്‍ യാതൊരു ഫലവും ചെയ്യുകയില്ലെന്നും, അമിതമായി അകത്താക്കി ശരീരത്തെ ക്ഷീണിപ്പിച്ചാല്‍ മാത്രമേ അതുകൊണ്ടു കാമവികാരാവേഗത്തിന് ശമനം കിട്ടുകയുള്ളൂവെന്നും എല്ലിസ്സ് പറയുന്നു. പ്രകൃതിചോദിതമായ ഒരു പ്രവര്‍ത്തനവിശേഷത്തെ ഔഷധാദികള്‍കൊണ്ട് അടക്കിനിര്‍ത്തുന്നതു നല്ലതുമല്ല. അതുകൊണ്ട് കാമവികാരാവേഗത്തെ തടയുവാന്‍വേണ്ട ത്രാണി ഇനിയും നമുക്കുണ്ടായിക്കഴിഞ്ഞിട്ടില്ലെന്ന് സമ്മതിക്കുകയേ നിര്‍വാഹമുള്ളൂ (ആത്മസംയമത്തെപ്പറ്റി ഇവിടെ പര്യാലോചിക്കുന്നില്ലെന്ന് ആദ്യമേ പറഞ്ഞുവെച്ചിട്ടുണ്ടല്ലോ). അതിനാല്‍ അങ്ങനെയൊന്നു ചെയ്തുനോക്കണമെന്നാഗ്രഹിക്കുന്നവര്‍ സമുദായനിയമം തുറന്നുകാണിക്കുന്ന വഴിയിലൂടെ ചെന്നു താമസിയാതെ വിവാഹത്തില്‍ ഏര്‍പ്പെടുന്നതുതന്നെയാണ് ഉത്തമമായിട്ടുള്ളത്.
ഇവിടെ വിവാഹം എന്നുവെച്ചാല്‍ എന്താണെന്നുള്ള ആലോചന ഒരിക്കലും അസ്ഥാനത്തിലല്ല. സാമുദായികമായും ജീവശാസ്ത്രസംബന്ധിയായും ആലോചിക്കുമ്പോള്‍, വിവാഹമെന്നത്, രാജ്യനിയമത്തിന്റെയോ നാട്ടാചാരത്തിന്റെയോ സമ്മതം ഉണ്ടായാലും ഇല്ലെങ്കിലും, എന്നന്നേക്കും നിലനിര്‍ത്തിപ്പോരണമെന്ന വിചാരത്തോടുകൂടി സ്ത്രീപുരുഷന്മാര്‍ തമ്മില്‍ ഏര്‍പ്പെടുന്നതും കാമവികാരപ്രദവുമായ ഒരു കരാറിന്റെ പേരാണ് എന്ന് എല്ലിസ്സ് പറയുന്നു. വെസ്‌റ്റേര്‍ മാര്‍ക്കിന്റെ അഭിപ്രായത്തില്‍, അത് ആചാരംകൊണ്ടോ നിയമംകൊണ്ടോ നിയന്ത്രിതമായ ഒരു സാമുദായികസ്ഥാപനമാണ്. വിവാഹമെന്നത് സ്ത്രീപുരുഷസംബന്ധിയായ സംഭോഗമാണെന്നു കരുതിക്കൂടെന്നും അതു സാമുദായികസ്ഥിതിക്കനുയുക്തമായ ഒരു സ്ഥാപനമാെണന്നും ഡോക്ടര്‍ മലിനോവ്്‌സ്‌ക് തീര്‍ച്ചപ്പെടുത്തുന്നു. ന്യൂഗിനിയയിലെ ട്രോബിയാണ്ട് ദ്വീപിലുള്ളവര്‍ ലിംഗഭേദസംബന്ധികളായ കാര്യങ്ങളില്‍ സകലവിധ സ്വാതന്ത്ര്യങ്ങളും അനുഭവിച്ചുപോരുന്നവരാണ്. സംഭോഗസുഖാനുഭവത്തിനുവേണ്ടി അവിടത്തുകാര്‍ക്ക് വിവാഹം ചെയ്യേണ്ട ആവശ്യമില്ല. എന്നാല്‍ അവിടേയും യുവതീയുവാക്കന്മാര്‍ പരസ്​പരാനുരക്തരായി വൈവാഹികജീവിതത്തിലേക്കു പ്രവേശിക്കുന്നുണ്ട്. അതിനാല്‍ വിവാഹം കാമവികാരത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഒരേര്‍പ്പാടാണെന്നു നിശ്ചയിച്ചുകൂടാ. സമുദായസംബന്ധിയായ ഒരു സ്ഥാപനമാണ് വിവാഹം എന്നു വെക്കുന്നപക്ഷം, അന്യസ്ത്രീപുരുഷസംസര്‍ഗം സദാചാരവിരുദ്ധമാണെന്നു വിധിക്കുന്നത് ശരിയായിരിക്കില്ലെന്ന് എല്ലിസ്സ് പറയുന്നു.

ഹെറോഡോട്ടസ്സ് ഇങ്ങനെ എഴുതിക്കാണുന്നുണ്ട്: 'ഒരു നാസ്‌മോണിയക്കാരന്‍ ഒന്നാമതായി വിവാഹം ചെയ്യുമ്പോള്‍, ആദ്യത്തെ ദിവസം അതിഥികളെല്ലാവരും ആ വധുവിനെ സ്വീകരിച്ചുകൊള്ളണമെന്നും തിരിച്ചുപോകുമ്പോള്‍ ഓരോരുത്തനും ആ സ്ത്രീക്ക് ഓരോ സമ്മാനം കൊടുത്തുകൊള്ളണമെന്നും സാമാന്യനിയമമുണ്ട്. 'ടിബറ്റിലെ ഒരു പ്രസിദ്ധാചാരക്രമം അവിടെയുള്ള പുരുഷന്മാര്‍ കന്യകകളെ വിവാഹം ചെയ്യാറില്ലെന്നും പുരുഷന്മാരുമായി മുന്‍പു സംഭോഗം ചെയ്തിട്ടില്ലാത്ത സ്ത്രീയെ ഭാര്യാപദത്തിലേക്കു പ്രവേശിപ്പിക്കാന്‍ അര്‍ഹയായി ആരും കരുതാറില്ലെന്നും മാര്‍ക്കോപോളോ പറയുന്നു. പെങ്കിടാങ്ങള്‍ വഴിപോക്കരുടെ അടുക്കല്‍ച്ചെന്നു താന്താങ്ങളെ അവര്‍ക്കു സമര്‍പ്പിക്കുകയും അവരില്‍നിന്നു കിട്ടുന്ന മോതിരം മുതലായ ചില്ലറ സമ്മാനങ്ങള്‍ വിവാഹിതകളാവാന്‍ പോകുമ്പോള്‍ ഭാവിവരന്മാര്‍ക്കു സ്വസാമര്‍ഥ്യലക്ഷണങ്ങളായി കാണിച്ചുകൊടുക്കുകയും ചെയ്യേണ്ടിയിരിക്കുന്നു

അത്തരം സമ്മാനങ്ങളുടെ സംഖ്യക്കൂടുതല്‍ വിവാഹം കഴിയുന്നതിന്് എളുപ്പം കൂട്ടും. ഇങ്ങനെ നോക്കുമ്പോള്‍ വ്യഭിചാരം ലോകത്തിന്റെ നാനാഭാഗത്തും നടപ്പുണ്ടായിരുന്നു.

ഭര്‍ത്താവല്ലാത്ത മറ്റൊരാളെക്കൊണ്ടു കന്യകയ്ക്കു പുരുഷസംസര്‍ഗത്രാണിയുണ്ടാക്കുന്ന സമ്പ്രദായത്തെപ്പറ്റി വിവരിക്കുമ്പോള്‍ ഫ്രൂഡ് അതിന് ഒരു കാരണം സൂചിപ്പിക്കുന്നു. ആദ്യമായി അടുത്തു ചെല്ലുന്ന പുരുഷനോടു സ്ത്രീകള്‍ക്കു പ്രകൃത്യാ വിരോധം തോന്നാറുണ്ടെന്ന് അദ്ദേഹം കണ്ടുപിടിച്ചു. ഒന്നാമത്തെ സംഭോഗം സന്തോഷത്തെക്കാളധികം ഒരു മായാമോചനത്തെയാണ് സ്ത്രീയില്‍ ഉളവാക്കുന്നത്. ഇതു ഭര്‍ത്തൃസംസര്‍ഗത്തില്‍ അവള്‍ക്ക് ഒരു വെറുപ്പു തോന്നുവാന്‍ കാരണമായിത്തീരുന്നു. പല അസുഖകരങ്ങളായ ദാമ്പത്യങ്ങളുടേയും അടിയില്‍ക്കിടക്കുന്നത് ഇതൊന്നാണെന്ന് അദ്ദേഹം വാദിക്കുന്നുണ്ട്. അതിനാല്‍ പ്രകൃത്യാ ഉണ്ടായിത്തീരുന്ന ഈ വിദ്വേഷം ഭര്‍ത്താവില്‍ പതിയാതെ കഴിക്കുന്നത് അത്യാവശ്യമായി.

ദാമ്പത്യജീവിതത്തിലെ സുഖം മുഴുവനും നില്ക്കുന്നത് വിവാഹദിവസ രാത്രിയെ അനുസരിച്ചാണെന്നു ബല്‍സാക്ക് പറയുന്നു. മൊണ്‍റ്റൈയിനും അദ്ദേഹത്തോടു യോജിക്കുന്നു: 'പുതുതായി വിവാഹം ചെയ്തവര്‍, തങ്ങളുടെ മുന്‍പില്‍ വേണ്ടിടത്തോളം സമയമുള്ളതുകൊണ്ടു യതൊരു ദ്രുതഗതിയും കാണിക്കാതിരിക്കുന്നതാണുത്തമം. ആദ്യത്തെ ദിവസത്തില്‍ തോല്മ പറ്റുന്നതാണ് എന്നെന്നും ദുഃഖമയമായ ദാമ്പത്യം അനുഭവിച്ചു കഴിഞ്ഞുകൂടുന്നതിനേക്കാള്‍ നല്ലത്. നവോഢയ്ക്ക് യാതൊരു രസക്ഷയവും തോന്നിപ്പോകാന്‍ ഇടവരുത്താതെ അവളെ അവധാനപൂര്‍വം കാലക്രമംകൊണ്ട് അധീനതയില്‍പ്പെടുത്തുവാനാണ് കഥയുള്ള പുരുഷന്‍ ശ്രമിക്കേണ്ടത്.' വിവാഹദിവസമുണ്ടായ വധൂവരന്മാരുടെ അനുഭവം ആജീവനാന്തം നിലനില്ക്കുമെന്നും അന്നത്തെ ബുദ്ധിമുട്ടുകളുടെയും കഷ്ടപ്പാടുകളുടെയും ആധിക്യമനുസരിച്ചു പുരുഷന്‍ അപമൃത്യുവിന്നിരയാവുകയും സ്ത്രീ ഭ്രാന്തശാലയില്‍ പാര്‍പ്പുറപ്പിക്കുകയും ചെയ്യാറുണ്ടെന്നും റോബര്‍ട്ട് മിക്കെല്‍സ്സ് പ്രസ്താവിക്കുന്നു. വിവാഹദിവസം ഭര്‍ത്താവു കാണിക്കുന്ന അവിവേകത്തെപ്പറ്റി പണ്ടത്തെ യഹൂദന്മാരുടെ ഭാവനാശക്തി 'അസ്‌മോണീയുസ്സ്' എന്ന ഒരു പിശാചു 'സാറ'യുടെ വിവാഹമഞ്ചത്തില്‍വെച്ച് ആദ്യത്തെ ഏഴു ഭര്‍ത്താക്കന്മാരെ വഴിക്കുവഴിയേ കൊലപ്പെടുത്തി എന്നൊരു കഥ നിര്‍മിച്ചിട്ടുള്ളത് ഇവിടെ സ്മരണീയമാണ്. 

ടി.ജെ.എസ്. ബഗ്ലിസിങ് എന്ന ഒരു സഞ്ചാരി എഴുതിയ ഹിമാലയസഞ്ചാരങ്ങള്‍ എന്ന ഗ്രന്ഥത്തില്‍നിന്ന് എടുത്തതാണിത്: 'ഹിമാലയത്തോടടുത്തുള്ള ദര്‍മ പര്‍ഗാനയില്‍ ഭോട്ട് എന്ന സ്ഥലത്ത് ഗ്രാമംതോറും രാത്രികാലങ്ങളില്‍ സ്ത്രീപുരുഷന്മാര്‍ക്കു സമ്മേളിക്കുന്നതിനായി ഒരു ഭവനം നീക്കിവെച്ചുകാണാം. വലിയ ഗ്രാമങ്ങളില്‍ അത്തരം സമ്മേളനഗൃഹങ്ങള്‍ ഒന്നിലധികമുണ്ടായിരിക്കും. അതിന് 'രംഗ്ബംഗ് കുടി' (വിനോദിക്കാനുള്ള ഗൃഹം) എന്നു പേര്‍ പറയുന്നു. 'രംഗ്ബംഗ് കുടി' കളില്‍ വിവാഹിതരും അവിവാഹിതരുമായ സ്ത്രീപുരുഷന്മാര്‍ ഒരുമിച്ചുകൂടും. പത്തു വയസ്സായവര്‍ മുതല്ക്കുള്ള പെങ്കിടാങ്ങളെല്ലാം രാത്രിയായാല്‍ അവിടെ എത്തിക്കുടാന്‍ തുടങ്ങുന്നു; അത്ര പ്രായമായാല്‍പ്പിന്നെ പെങ്കിടാങ്ങള്‍ സ്വഭവനങ്ങളില്‍ അന്തിയുറങ്ങുന്നതു പാപമാണെന്നാണ് അപ്രദേശത്തുകാരുടെ വിശ്വാസം. പ്രസവിക്കാന്‍ തുടങ്ങിയാല്‍പ്പിന്നെ വിവാഹിതകള്‍ 'രംഗ് ബംഗ് കുടി'യില്‍ ചെന്നുകൂടല്‍ ചുരുങ്ങും. ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ വൈധവ്യം വന്നാല്‍ വീണ്ടും അവര്‍ 'രംഗ്ബംഗ്കുടി'യിലെ പതിവുകാരാവും. അയല്‍പക്കഗ്രാമങ്ങളിലുള്ള യുവാക്കന്മാരെല്ലാം ഒരു ഗ്രാമത്തിലെ വിനോദഗൃഹത്തിലേക്ക് സന്ധ്യയോടുകൂടി ചൂളംവിളിച്ചുകൊണ്ടും രണ്ടാംമുണ്ടു വീശിക്കൊണ്ടും കൂട്ടംകൂട്ടമായി ചെന്നുചേരുന്നു. അങ്ങനെ യുവതീയുവാക്കന്മാര്‍ ഒരുമിച്ചു കൂടിയതിനുശേഷം ഭക്ഷണം കഴിച്ചും മദ്യം കുടിച്ചും ആഭാസമയങ്ങളായ അനുരാഗഗാനങ്ങള്‍ പാടിയും ആഹ്ലാദിക്കുന്നു. യുവാക്കന്മാരും യുവതികളും പരസ്​പരം മടിയില്‍ക്കേറിയിരുന്നും അരക്കെട്ടുകള്‍ കെട്ടിപ്പിടിച്ചും മറ്റും കൂത്തുമറിഞ്ഞു തളര്‍ച്ചയും ഉറക്കവും വന്നാല്‍ ഒരുമിച്ചുചേര്‍ന്ന് കിടന്നുറങ്ങും. ഏതെങ്കിലും കാമിനീകാമുകന്മാര്‍ അനുരാഗത്തില്‍പ്പെടുകയും പരസ്​പരം വിശ്വാസ്യരാവുകയും ചെയ്തുകഴിഞ്ഞാല്‍ അവര്‍ വിവാഹത്തിലേക്കു പ്രവേശിക്കുകയായി. വിവാഹം കഴിയുന്നതിനു മുന്‍പായി പ്രസവിക്കുന്നത് ഒട്ടും ചുരുക്കമല്ല.' ഈ അപരിഷ്‌കൃത സമ്പ്രദായത്തിന്റെ ഒരു നിഴലാട്ടം നമ്മള്‍ മനുസ്മൃതിയിലും കാണുന്നില്ലെന്നില്ല.

പിതൃവേശ്മനി കന്യാ തു യം പുത്രം ജനയേദ്രഹഃ
തം കാനീനം വദേന്നാമ്‌നാ വോഢുഃ കന്യാ സമുത്ഭവം
യാ ഗര്‍ഭിണീ സംസ്‌ക്രിയതേ ജ്ഞാതാജ്ഞാതാപി വാ സതീ
വോഢുഃ സ ഗര്‍ഭോ ഭവതി സഹോഢ ഇതി ചോച്യതേ. 
(അഃ 9 ശ്ലോ. 172. 173)
വിവാഹം കഴിഞ്ഞതിനുശേഷമേ ഗര്‍ഭോത്പാദനം പാടുള്ളൂ എന്ന നിയമം സാര്‍വത്രികമല്ലെന്നുള്ളതും വ്യഭിചാരപ്രചാരത്തെ സൂചിപ്പിക്കുന്നു. റോബെര്‍ട്ട് മിക്കെല്‍സ് പറയുന്ന ഒരു ജര്‍മന്‍ ഡോക്ടറുടെ അന്വേണത്തില്‍, ഡ്രെസ്ഡന്‍ പട്ടണത്തില്‍ ഒരു കൊല്ലത്തിനുള്ളിലുണ്ടായ 10,414 ജനനങ്ങളില്‍ 4048 എണ്ണവും (39 ശതമാനം) വിവാഹം കഴിഞ്ഞ് ഏഴാംമാസത്തിനുള്ളില്‍- അധികഭാഗവും അഞ്ചു മാസത്തിനകം -സംഭവിച്ചതാണെന്നു കണ്ടിട്ടുണ്ട്. ജര്‍മനിയിലെ ചില നാട്ടുമ്പുറങ്ങളിലെ കണക്കുനോക്കിയാല്‍ ഈ തോത് 100-നു 90 വീതമായി വര്‍ധിച്ചുകാണുന്നു.
Source : www.mathrubhumi.com

Thursday, July 5, 2012

Ovary transplant could put menopause 'on ice'



STEPHEN ADAMS

Women will be able to give birth in old age following an ovary transplant breakthrough that means they can postpone menopause until well after their 50s.
The technique to remove parts of an ovary, store them for decades and then transplant them, could effectively put menopause "on ice", doctors have said. Only physical ability to carry a baby would prevent women from becoming mothers, meaning they would no longer have to think about the "biological clock".
A conference in Istanbul was told that 28 babies had been born to infertile women who had ovary tissue transplants, and that most of the children were conceived naturally without the need for IVF or drugs.

Dr Sherman Silber, an American surgeon who has been involved in transplants for 11 women at a hospital in St Louis, Missouri, said: "A woman born today has a 50 per cent chance of living to 100. That means they are going to be spending half of their lives post-menopause.
"You could have grafts removed as a young woman and then have the first replaced as you approach menopausal age. You could then put a slice back every decade.
"Some women might want to go through the menopause, but others might not."
Scientists said the treatment could also have health benefits, by avoiding the increased risk of osteoporosis and heart disease linked to menopause. They admitted, however, it may raise the risk of breast and womb cancer.
Dr Silber said that women who had transplants eight years ago were still fertile, showing that the science behind the technique was "robust".
A transplant from one 38 year-old to her identical twin has lasted seven years so far without failing. In that time, the recipient has had two healthy baby boys and a baby girl, all without IVF, conceiving the last aged 45.
At first it was thought the transplants would only last months, or a few years at most, giving the women just a brief chance of conceiving. But Dr Silber said early hopes had been surpassed.
In Belgium, a woman has given birth after her ovarian tissue was frozen for a decade, and in Italy a woman has recently had a healthy baby girl after her tissue was frozen for seven years.
Dr Silber said: "It's really fantastic. We didn't expect a little piece of ovarian tissue to last this long."
He said that ovarian slices could now be frozen for decades, thawed out for replanting when needed, and be just as effective as "fresh" grafts between twins. The tissue would not have aged - effectively halting the woman's body clock. One of his patients has had a baby using ovary tissue that was frozen for 12 years.
Dr Silber and his European colleagues presented their findings at this week's European Society for Human Reproduction and Embryology.
They wrote: "All modern women are concerned about what is commonly referred to as their 'biological clock' as they worry about the chances of conceiving by the time they have established their career and/or their marriage and their financial stability.
"Most of our cured cancer patients, who have young ovarian tissue frozen, feel almost grateful they had cancer, because otherwise they would share this same fear all modern, liberated women have about their 'biological clock'." The first operation, conducted in Belgium in 2003, led to a successful birth a year later. Strips of ovarian tissue were removed from the woman before chemotherapy treatment for Hodgkin's lymphoma and replaced after the all clear.
In 2008, London's The Daily Telegraph disclosed that Susanne Butscher, who received a whole ovary transplant in a world first from her twin, had given birth. Dr Silber carried out the operation in 2007 after Mrs Butscher, then 39, had an early menopause. The majority of the women have undergone a transplant after having had cancer, but doctors said it was time to extend it to others.
Dr Gianluca Gennarelli, a gynaecologist involved in the Italian operation, said in time it should be made available to women with other conditions, including those likely to suffer early menopause. "In the 21st century many women don't want to have children until they are in their 30s, rather than at 18. But if your mother went through menopause before 40 that could be very difficult."
Tim Hillard, a gynaecologist and trustee of the British Menopause Society, said: "This is an exciting development as a fertility treatment, however we would need much more data before claims could be made about the menopause.
"You would have to balance it very carefully, the higher risks of breast and womb cancer that go with having oestrogen circulating for longer against the increased risk of heart disease, osteoporosis and maybe dementia that go with the menopause."
He added that theoretically it could be used as an alternative to hormone replacement therapy.


source:  http://www.theage.com.au

Wednesday, July 4, 2012

Time to Marry ? Timings for Your Wedding Day....


Time to Marry?


You may feel you want to make use of the whole day and yes I totally agree with you. BUT getting married too early means that your day will start super early and depending on the amount of bridesmaids you have to get ready this may turn out very stressful indeed. Bear in mind too that if you are a morning person your bridesmaids may not be. An ideal time to get married is around 1pm or 2pm.
If you are having a church service then this time is ideal for getting from one venue to another and allowing your guests to drive there too as well as some photographs outside the church. If it’s a civil service you are having then 2pm onwards is good. This will still mean you have to start quite early (depending on number of bridesmaids and how many are having hair and makeup) but you will get time to enjoy the morning and be calm and most of all had time to be pampered and to feel beautiful.
Guests will have time to travel and the day will unfold for them quite naturally. A church service can take up to an hour depending on your religion. Civil services are often shorter 30 minutes, but if you personalise them with readings they may take up to 45 minutes.
If your budget is tight the the later in the day is better because you don’t have to feed and entertain for as long. Some of my brides want the same amount of guests at the day reception as well as the night. In this case 3pm or 4pm is a lovely time to marry. The day flows into the night time and all the guests stay with you and once the food is served you can really do what you like.
It makes no difference if you go over after speeches, no one else is coming and the entertainment you hire will go with the flow. You may also only need to feed people once and then have a little snack later in the evening without the need for a full blown buffet.

How long should my drinks reception be?


I would recommend no more than 90 minutes. This gives you time for photographs, it gives your guests time to mingle, chat and catch up. I would recommend you have something to entertain them or something to do during this time. Perhaps you can have a pianist playing or a solo singer, or a mix and mingle artist.There are certainly many things you can do at this time depending on the style and theme and venue of course. (That is for another blog later in the week!) Perhaps a guest book with a instant polaroid for your guests to use during this time. Things like this break the ice and encourage guests to feel involved in the day.
If your drinks reception is too long people will be starving and they will drink more. There is nothing worse than many guests getting shall we say “worse for wear” before the wedding breakfast. You can serve canapés during this time or light bites to satisfy their hunger pangs until the wedding breakfast. Also the food you have paid so much for at the venue will start to ruin if you run over too long.
BORED AND HUNGRY GUESTS ARE NEVER HAPPY ONES

Order of Service


I always recommend to my couples that they hand out an order of service. This way everyone knows when they are going to eat. It allows people to pace themselves and realise they wont have to wait hours for food. It also gives you the chance to include a bit about yourselves, perhaps explain who the wedding party is and if you are marrying in an unusual or historic venue you can give some background on that.
It does not have to be elaborate, often I get flat cards printed up that match the stationery. These are given out by the ushers and best man as the guests enter the ceremony. It’s a nice keepsake and if you give one to the ladies along with confetti, it makes for a great confetti shot if you want one.

Wedding Breakfast Timings


Allow two hours for this. Depending on the speeches this can sometimes be longer. You don’t want to rush through dinner and you want to give the time everyone needs to say the lovely things about you! If the room for your evening celebration is in the same one as the wedding breakfast make sure you allow enough time before you invite the evening guests for the staff at the venue to turn the room around. Allow an hour for this. Especially if a band is setting up or a DJ. You can ask them when you book them how long they need but generally an hour is good. This time can be used for your guests to retire the bar area or lounge and relax whilst their dinner goes down. They may want to check in too if the venue is where everyone is staying.

Entertainment and Evening Buffet


Depending on your entertainment think about when you are going to serve the evening buffet. You dont want to have it served whilst your band is in full swing. Often it is good for the band or DJ to open the night with your first dance or cutting the cake. Then followed by the bands first set/or DJ. Most bands either do 2 x one hour sessions, or 2 x 45 minutes or sometimes three. You need to think about what you do when they are resting. You can run an Ipod during this time or most bands will play background music. Be sure there is not too much lag in between the buffet and the band starting again. The atmosphere can be lost easily and it’s hard to get going again. Work out the timings so the band finishes the evening, that way your guests will rock right till the end.

Monday, June 4, 2012

Pomegranate as natural viagra


A daily glass can act like Viagra, new research shows.

Nearly half the men who drank it for a month in the American study said they found it easier to rise to the occasion.
It is thought the juice is rich in antioxidants which increase blood supply to the tackle.
Just like drugs for impotence, the antioxidants raise levels of nitric oxide, which relaxes blood-vessel walls.
Fifty-three volunteers aged 21 to 70 – with mild to moderate problems – drank 8fl oz with their evening meal.
Researcher Dr Christopher Forest, of the University of California in Los Angeles, said: “Pomegranate juice has great potential in the management of erectile dysfunction.”
Pomegranates have already been hailed a superfruit capable of reducing the risk of heart disease and preventing prostate cancer.

The fruit is believed to have more antioxidants than any other juice, tea or red wine.
And in Greece it is a symbol of fertility.


Wednesday, May 9, 2012

Top 5 Places for Destination Weddings in India


The Most Popular Places for an Indian Wedding

The interest in India as a wedding destination has greatly grown in recent years. These days, not only do foreigners want to get married in spectacular venues all across the country, Indians do as well! The most popular locations for destination weddings in India are the authentic palaces of Rajasthan, and beaches of Goa (and now Kerala). Regal wedding or beach wedding, it's up to you to choose. One thing is important though, make sure you have a decent wedding planner or hotel event planner to do all the organizing. Their help will be invaluable.
Here are five of the top destinations for weddings in India.
1. GOA
Goa is undoubtedly the most popular place for destination weddings in India. People flock to Goa's beaches to tie the knot. There are a couple of ways of arranging a wedding there -- either through a wedding planner, or through one of the luxury hotels. Beach weddings do require a permit.
Popular luxury hotels for weddings in Goa include The Leela, on secluded Morbor beach, and the Taj Exotica, on quiet Varca beach. Both are in south Goa. Alternatively, if you'd prefer an intimate garden wedding, try the gorgeous Turiya Villa & Spa near Palolem beach in south Goa. You'll have the assistance of the owner, who's a renowned architect and interior decorator
UDAIPUR FORT
2. UDAIPUR
What makes Udaipur such a standout destination for a wedding in India? Foremost is the setting. Known as the city of lakes and palaces, Udaipur really is one of the most romantic and    charming places in India. A lot of this charm comes from the city's regal palace buildings -- and the best bit, you can get married in them! Contemporary wedding venues, these historical palaces are not. However, their uniqueness and fairy tale qualities make them very sought after.
 For those who still want to get married in an authentic palace, but in more contemporary style, there is Devi Gargh. Located around 45 minutes from Udaipur, this rambling 18th century fort-palace has been  refurbished in modern minimalistic style
JAIPUR PALACE
The "pink city" of Jaipur is a favorite destination for those getting married due to the sheer range and diversity of wedding venues available. The range from authentic ornate palaces -- such as the Raj PalaceRambagh Palace, and Jai Mahal Palace -- to old mansions.
Those looking for a less costly option for their wedding will find one of Jaipur's old mansions to be the perfect venue. Alsisar Haveli and Mandawa Haveli are popular choices.
If you'd like a wedding in a heritage venue away from the city, Samode Palace could be the answer. It's located around one hour from Jaipur, and is built into the Aravali Ranges. Its setting and the way it's illuminated at night make it a wonderfully romantic venue for a wedding.
JODHPUR FORT
4. JODHPUR
The extraordinary Umaid Bhawan palace hotel, with a hilltop location overlooking the "blue city" of Jodhpur, has played host to some very lavish weddings indeed. The palace is very much a modern day one. It was completed in 1944, after 15 years, making it one of the last great palaces to be built in India. The royal family of Jodhpur still occupies a section of the palace.If your budget doesn't extend that far, two other popular heritage places for destination weddings in Jodhpur are Ranbanka Palace and Ajit Bhawan.
Imposing Mehrangarh Fort, which towers over Jodhpur, is a sought after place for wedding receptions.
HOUSE BOAT @ ALEPPY
5. KERALA
The attraction of Kerala as wedding destination is just being discovered. It holds much appeal for those who want a quiet and picturesque wedding in a tropical setting, along the banks of a lake or palm fringed canal, with food served on banana leaves. There are a number of resorts that cater to such weddings. The luxurious Zuri Kumarakom, near Alleppey, is perhaps the most popular.
After the wedding, head off on a honeymoon along the backwaters in a traditional style houseboat.
It's also possible to have a beach wedding in Kerala. Resorts such as The Leela in Kovalam arrange beach weddingsVarkala is a particularly scenic spot for a beach wedding.
Kerala is known for elephant themed weddings, where the groom rides on elephant back, too
.